Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ്രീനാരായണ ഗുരു...

ശ്രീനാരായണ ഗുരു വിവാദം: സി.പി.എം നിലപാട് കീഴടങ്ങലല്ല -ആനത്തലവട്ടം ആനന്ദന്‍

text_fields
bookmark_border

ദമ്മാം: ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചുവെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിയ വ്യാജ പ്രചാരണങ്ങള്‍ ചെറുക്കുന്നതിന്‍െറ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ നടത്തിയ ചിത്രീകരണം സന്ദര്‍ഭത്തിന് അനുയോജ്യമല്ളെന്ന് പ്രസ്താവനയിറക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. നവോദയ സാംസ്കാരിക വേദി 14ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ദമ്മാമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. ഗുരുവിനെ അപമാനിച്ചുവെന്ന രീതിയില്‍ വ്യാപക പ്രചാരണമാണ് എസ്.എന്‍.ഡി.പി നേതൃത്വവും ബി.ജെ.പിയും നടത്തിയത്. നേതാക്കളുടെ കോലം കത്തിക്കല്‍ വരെ നടന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സമയമെടുക്കും. അതുകൊണ്ടാണ് നിശ്ചല ദൃശ്യം അനവസരത്തിലാണെന്ന് പറയേണ്ടിവന്നത്. അതൊരു കീഴടങ്ങലല്ല. ഗുരുദേവന്‍െറ ദര്‍ശനങ്ങളെയും ആദര്‍ശത്തെയും എസ്.എന്‍.ഡി.പി നേതൃത്വം കുരിശില്‍ തറച്ചുവെന്ന സന്ദേശമാണ് ചിത്രീകരണത്തിലൂടെ നല്‍കാന്‍ ശ്രമിച്ചത്. അത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഗുരു ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ ജാതി ശക്തികള്‍ അദ്ദേഹത്തെ കുരിശില്‍ തറക്കുമായിരുന്നു. എസ്.എന്‍.ഡി.പിയുടെ ബി.ജെ.പി ബന്ധത്തെ ന്യായീകരിക്കാനാണ് സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുന്നത്. കാരണം അവര്‍ക്ക് ഗുരുവിനെ ജാതിയുടെ നേതാവാക്കണം. ഇതിനെ ജനാധിപത്യ വിശ്വാസികളോടൊപ്പം നിന്ന് ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. മതാതീതമായ ആത്മീയ കേന്ദ്രമാണ് ശിവിഗിരി മഠം. എസ്.എന്‍.ഡി.പിയെ കൂട്ടു പിടിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഹിന്ദുത്വ ശക്തികള്‍ പഴയ ജാതിവ്യവസ്ഥ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തീവ്രവാദ ശക്തികളുടെ പ്രചാരണങ്ങള്‍ സി.പി.എമ്മിനെ ബാധിച്ചിട്ടില്ല. ജൈവ പച്ചക്കറി പോലുള്ള ജനകീയ സംരംഭങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി വളണ്ടിയര്‍മാര്‍ മാര്‍ച്ച് പാസ്റ്റിന് മാത്രമുള്ളതല്ല. അവര്‍ക്ക് പരിശീലനം നല്‍കി ജനസേവനത്തിന് സജ്ജരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിനേക്കാള്‍ വലിയ പരാജയമാണ് മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത്. വാഗ്ദാനം നല്‍കിയതൊന്നും നടപ്പാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. മൂന്നാറില്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വീഴ്ച വന്നിട്ടുണ്ട്. സമരത്തോടൊപ്പം സി.പി.എം ഉണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടതിനെതിരെയും പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നടപടികള്‍ക്കെതിരെയും യോജിച്ച പ്രക്ഷോഭങ്ങളാണ് നടക്കേണ്ടത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും എയര്‍പോര്‍ട്ട് അതോറിറ്റി പ്രതിനിധികളും ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ടതാണ് പ്രവാസികളുടെ പ്രശ്നങ്ങളെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. നവോദയ നേതാക്കളായ നിധീഷ് മുത്തമ്പലം, സിദ്ദീഖ് കല്ലായി, ആസാദ് തിരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story