കഴിഞ്ഞ വർഷം വിദേശത്തുനിന്ന് സൗദിയിലെത്തിയത് 1.95 കോടി തീർഥാടകർ
text_fieldsറിയാദ്: വിദേശത്തുനിന്നെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് യാത്രാസൂത്രണം മുതൽ മടക്കം വരെ നൽകുന്ന സേവനങ്ങളിൽ ചരിത്രപരമായ മുന്നേറ്റവുമായി സൗദി അറേബ്യ. രാജ്യത്തിെൻറ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായുള്ള പിൽഗ്രിം സർവീസ് പ്രോഗ്രാം എന്ന പ്രമേയത്തിൽ പുറത്തിറക്കിയ 2025-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2025-ൽ മാത്രം 1.95 കോടിയോളം വിദേശ തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ 1.803 കോടി ഉംറ തീർഥാടകരും 15 ലക്ഷം ഹജ്ജ് തീർഥാടകരും ഉൾപ്പെടുന്നു. 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉംറ തീർഥാടകരുടെ എണ്ണത്തിൽ 114 ശതമാനത്തിെൻറ കൂറ്റൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തിയതിെൻറ ഭാഗമായി ഉംറ, വിസിറ്റ് വിസകൾ ഉൾപ്പെടെ ആകെ 1.503 കോടി വിസകൾ അനുവദിച്ചതിൽ 83 ശതമാനവും ഉംറ വിസകളായിരുന്നു.
പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഉംറയ്‌ക്കെത്തിയത്. തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടും സേവന ഗുണനിലവാരം ഉയർത്താൻ സാധിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഹജ്ജ് തീർഥാടകരിൽ 91 ശതമാനവും ഉംറ തീർഥാടകരിൽ 94 ശതമാനവും ലഭിച്ച സേവനങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തി. ഇത് വിഷൻ 2030 മുൻകൂട്ടി ലക്ഷ്യമിട്ടതിനേക്കാൾ വളരെ ഉയർന്ന നിരക്കാണ്.
കൂടാതെ, മദീനയിലെ പ്രവാചക പള്ളിയോട് ചേർന്നുള്ള വിശുദ്ധ റൗദ ശരീഫിൽ 1.6 കോടിയിലധികം ആളുകൾ സന്ദർശനം നടത്തിയപ്പോൾ, അവിടുത്തെ സേവനങ്ങളിലുള്ള സംതൃപ്തി 2022-ലെ 57 ശതമാനത്തിൽ നിന്ന് 88 ശതമാനമായി കുത്തനെ ഉയർന്നു. വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ 60-ലധികം ഏജൻസികളുമായി സഹകരിച്ച് 2025-ൽ ആസൂത്രണം ചെയ്ത 87 വികസന പദ്ധതികളും 100 ശതമാനം കൃത്യതയോടെ പൂർത്തിയാക്കാൻ പ്രോഗ്രാമിന് സാധിച്ചു.
തീർഥാടകർക്ക് ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ മക്കയിലും മദീനയിലുമായി സജ്ജമാക്കിയ 87 ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ആകെ 5.5 കോടിയിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തി. 1.84 ലക്ഷത്തിലധികം സ്വദേശി സന്നദ്ധപ്രവർത്തകരാണ് തീർഥാടകരെ സഹായിക്കാൻ രംഗത്തിറങ്ങിയത്. ഈ മികച്ച പ്രകടനത്തിെൻറ ഫലമായി അന്താരാഷ്ട്ര തലത്തിലും സൗദി അറേബ്യ മുൻനിരയിലെത്തി. വിദേശ സന്ദർശകരെ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന ലോക നഗരങ്ങളുടെ പട്ടികയിൽ മക്ക അഞ്ചാം സ്ഥാനത്തും, ടൂറിസം പ്രകടന മികവിൽ മദീന ഏഴാം സ്ഥാനത്തും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

