തൊഴിൽപ്രശ്നത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു
text_fieldsറിയാദ്: 11 മാസമായി ശമ്പളമില്ലാതെയും ഭക്ഷണത്തിന് നിവൃത്തിയില്ലാതെയും ദുരിതം തിന്ന് കഴിയുകയായിരുന്ന 14 ഇന്ത്യൻ തൊഴിലാളികൾ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ സ്വദേശത്തേക്ക് മടങ്ങി. റിയാദ് നദീമിലെ ഒരു റെഡിമിക്സ് കമ്പനിയിലെ തൊഴിലാളികളാണിവർ. ഇഖാമ പുതുക്കാതെ നിയമകുരുക്കിലുമായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശംബളത്തിനും ഭക്ഷണത്തിനുള്ള പണത്തിനും നിരന്തരം ആവശ്യമുന്നയിച്ചപ്പോൾ കമ്പനിയുടമകൾ താമസ സ്ഥലത്ത് നിന്നും ഇറക്കി വിടുകയായിരുന്നത്രെ.
ചാരിറ്റി ഓഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ ഭാരവാഹികളായ അയൂബ് കരൂപ്പടന്നയും ജയന്‍ കൊടുങ്ങല്ലൂരും ഇവരുടെ പ്രയാസം അറിഞ്ഞ് സഹായിക്കാൻ രംഗത്ത് എത്തുകയായിരുന്നു. കമ്പനി മാനേജുമെൻറുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റതാണെന്നും പുതിയ മാനേജ്മെൻറിന് ഇൗ തൊഴിലാളികളെ ആവശ്യമില്ലെന്നുമാണ് അവർ അറിയിച്ചത്. എന്നാൽ പഴയ കമ്പനി പേരുമാറ്റി പ്രവർത്തിക്കുകയാണെന്ന് മനസിലായപ്പോൾ തൊഴിലാളികളും സാമൂഹിക പ്രവർത്തകരും ലേബർ കോടതിയിൽ കേസ് കൊടുത്തു. നിജസ്ഥിതി മനസിലാക്കിയ കോടതി തൊഴിലാളികളെ കമ്പനി വക താമസസ്ഥലത്ത് താമസിപ്പിക്കാൻ ഉത്തരവിട്ടു. പ്രശ്നപരിഹാരത്തിനുള്ള നടപടികളും ആരംഭിച്ചു.
ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവർത്തകർ നൽകി. മൂന്ന് മാസത്തിന് ശേഷം കോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിൻപ്രകാരം സ്‌പോൺസർക്ക് സർക്കാറിൽനിന്നുള്ള സേവനങ്ങളും മറ്റ് ഇടപാടുകളും മരവിപ്പിച്ചു. ഇതോടെ പ്രശ്നപരിഹാരത്തിന് കമ്പനിയുടമകൾ സന്നദ്ധരായി. കോടതിക്ക് പുറത്തുനടന്ന ഒത്തുതീർപ്പ് പ്രകാരം ആറു മാസത്തെ ശമ്പള കുടിശിക നൽകാനും ഫൈനൽ എക്സിറ്റ് നല്‍കാനും കമ്പനിയുടമകൾ സമ്മതിക്കുകയും തൊഴിലാളികൾ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.