ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക
text_fieldsലേല ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ സൂപ്പർ വൈറ്റ് വേട്ടപരുന്ത്
റിയാദ്: 2026-ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ ഈ വർഷത്തെ ഏറ്റവും വിലയേറിയ വേട്ടപ്പരുന്ത് 13 ലക്ഷം റിയാലിന് വിറ്റഴിക്കപ്പെട്ടു. റിയാദിന് വടക്കുള്ള മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ്ബ് ആസ്ഥാനത്ത് നടക്കുന്ന ലേലത്തിെൻറ ഏഴാം രാത്രിയിലാണ് ‘മത്‌ലൂഥ് ഗൈർ’ (സൂപ്പർ വൈറ്റ്) ഇനത്തിൽപ്പെട്ട ഈ അപൂർവ്വ വേട്ടപ്പരുന്തിനായി ലേലവിളി ഉയർന്നത്.
കനേഡിയൻ പ്രജനന ഫാമിൽ നിന്നുള്ള രണ്ട് വേട്ടപ്പരുന്തുകളാണ് അന്ന് രാത്രി ആകെ 14.5 ലക്ഷം റിയാൽ തുക നേടി ശ്രദ്ധേയമായത്. രാത്രിയിലെ ലേലനടപടികൾ ആരംഭിച്ചത് ‘ഗൈർ പ്യുവർ’ ഇനത്തിലുള്ള കുഞ്ഞുപരുന്തിലൂടെയായിരുന്നു. 40,000 റിയാലിൽ ലേലവിളി ആരംഭിച്ച ഈ പരുന്ത് ഒടുവിൽ ഒന്നര ലക്ഷം റിയാലിനാണ് വിറ്റത്.
തുടർന്ന് ലേലത്തിലെത്തിയ ‘മത്‌ലൂഥ് ഗൈർ’ കുഞ്ഞുപരുന്തിനായി കടുത്ത മത്സരമാണ് വാങ്ങലുകാർ തമ്മിൽ നടന്നത്. രണ്ട് ലക്ഷം റിയാലിൽ തുടങ്ങിയ ലേലവിളി ഒടുവിൽ 13 ലക്ഷം റിയാലിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ലേല ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന വേട്ടപ്പരുന്തായി ഇത് മാറി.
കഴിഞ്ഞ വർഷത്തെ ലേലത്തിലും വൻതുകയുടെ വിൽപ്പന ഇടപാടുകൾ നടന്നിരുന്നു. അമേരിക്കൻ ഫാമിൽനിന്നുള്ള ‘ഗൈർ പ്യുവർ സൂപ്പർ വൈറ്റ്’ പരുന്ത് 12 ലക്ഷം റിയാലിന് വിറ്റതാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ നേട്ടം. എന്നാൽ, മുൻവർഷങ്ങളിൽ വിറ്റഴിക്കപ്പെട്ട ‘മത്‌ലൂഥ് ഗൈർ പ്യുവർ അൾട്രാ വൈറ്റ്’ ഇനത്തിലെ കുഞ്ഞുപരുന്താണ് 17.5 ലക്ഷം റിയാൽ നേടി ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില നേടിയ വേട്ടപ്പരുന്ത് എന്ന റെക്കോർഡ് നിലനിർത്തുന്നത്.
സൗദി അറേബ്യയിൽനിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള പ്രമുഖ പരുന്ത് വളർത്തലുകാർ, ഉൽപ്പാദകർ, വേട്ടപ്പരുന്ത് പ്രേമികൾ എന്നിവർക്ക് തത്സമയ ലേലത്തിലൂടെ ഒരുമിച്ച് കൂടുവാനുള്ള ആധികാരികമായ വേദിയാണ് ഈ പരിപാടി ഒരുക്കുന്നത്. ടെലിവിഷൻ ചാനലുകളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ലേല നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഈ മേഖലയിലെ പാരമ്പര്യത്തിലും സംസ്കാരത്തിലും താല്പര്യമുള്ള നിരവധിയാളുകൾ പങ്കെടുക്കുന്ന ലേലം ആഗസ്റ്റ് 25 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

