ദമ്മാമിൽ 12-ാമത് സൗദി ചലച്ചിത്രോത്സവം ജൂൺ 26 മുതൽ
text_fieldsദമ്മാം: രാജ്യത്തെ പ്രഥമവും ഏറ്റവും ദൈർഘ്യമേറിയതുമായ സൗദി ചലച്ചിത്രോത്സവത്തിൻ്റെ 12-ാമത് പതിപ്പിന് ഈ മാസം 26-ന് തുടക്കമാകും. സൗദി സാംസ്കാരിക മന്ത്രാലയത്തിൻ്റെ പിന്തുണയോടെ സൗദി ഫിലിം കമീഷൻ സംഘടിപ്പിക്കുന്ന മേള ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്ര) വെച്ചാണ് അരങ്ങേറുന്നത്.
ജൂലൈ രണ്ട് വരെയാണ് മേള. ജിദ്ദയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവൽ അന്താരാഷ്ട്ര ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ, ഈ മേള പ്രാദേശിക ചലച്ചിത്ര പ്രവർത്തകർക്ക് മികച്ച അവസരങ്ങളും പിന്തുണയും നൽകുന്നു. ‘യാത്ര’ (ദി ജേർണി) എന്നതാണ് ഇത്തവണത്തെ മുഖ്യ പ്രമേയം. ലളിതമായ ആശയങ്ങളിൽ നിന്നും സിനിമയുടെ പരിണാമത്തെയും പ്രയാണത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രാദേശിക അണിയറപ്രവർത്തകർക്ക് സിനിമകൾ പ്രദർശിപ്പിക്കാനും, തിരക്കഥകൾ വികസിപ്പിക്കാനും, മറ്റ് നിർമാതാക്കളുമായി ബന്ധം സ്ഥാപിക്കാനുമുള്ള വേദിയാണിത്. പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, മാസ്റ്റർക്ലാസുകൾ, പ്രൊഡക്ഷൻ മാർക്കറ്റ്, പ്രോജക്ട് മത്സരം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും.
2008-ൽ കവിയും തിരക്കഥാകൃത്തുമായ അഹമ്മദ് അൽ മുല്ലയുടെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. ആദ്യ പതിപ്പിന് ശേഷം ഏഴ് വർഷത്തോളം നിർത്തിവെച്ച മേള 2015-ലാണ് പുനരാരംഭിച്ചത്. തുടക്കം മുതൽ ഇതുവരെ 1,060 സിനിമകളും പ്രോജക്ടുകളും പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പൂർണമായും പ്രാദേശിക കൃതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയ മേളയിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം ബഷീർ അൽ മഹ്നാഷി സംവിധാനം ചെയ്ത ‘ആൻ ഇന്നസെൻറ് ഡ്രീം’ ആയിരുന്നു. ഉദ്ഘാടന പതിപ്പിൽ, മൂസ അൽ ഷാബാൻ സംവിധാനം ചെയ്ത ‘ലെഫ്റ്റ് ഓവേഴ്സ്’ ഫീച്ചർ ഫിലിമുകൾക്കുള്ള ഗോൾഡൻ പാം അവാർഡും, ഫിലിം കമീഷൻ്റെ നിലവിലെ തലവനായ അബ്ദുല്ല അൽ അയാഫ് സംവിധാനം ചെയ്ത ‘500 കി.മീ’ ഡോക്യുമെൻററികൾക്കുള്ള ഗോൾഡൻ പാം അവാർഡും സ്വന്തമാക്കിയിരുന്നു.
സൗദി ചലച്ചിത്രമേഖല സാമ്പത്തികമായും വലിയ ശക്തിയായി മാറുകയാണ്; 2025-26 കാലഘട്ടത്തിൽ മാത്രം വരുമാനം 92.1 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ലഭിച്ച 284 അപേക്ഷകളിൽ നിന്ന് 64 സിനിമകൾ മാത്രമാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തത്. ഇത്തവണയും കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ തന്നെയാണ് പിന്തുടരുന്നത്. മികച്ച നിലവാരം പുലർത്തുന്ന ഇത്തരം സിനിമകൾക്ക് അന്താരാഷ്ട്ര വേദികളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് ഉപകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

