ഒന്നര മാസത്തിനിടെ വിദേശത്തുനിന്ന് എത്തിയത് 12,70,000 ഉംറ തീർഥാടകർ
text_fieldsമക്ക: പുതിയ ഉംറ സീസൺ ആരംഭിച്ച് ഒന്നര മാസത്തിനിടെ വിദേശത്തുനിന്ന് എത്തിയത് 12,70,000 തീർഥാടകർ. ഉംറ വിസയിൽ എത്തിയവരുടെ എണ്ണം 9,31,500 ആയി ഉയർന്നതായി ഹജ്ജ്-ഉംറ മന്ത്രാലയവും ‘ഗസ്റ്റ് ഓഫ് ഗോഡ്’ പ്രോഗ്രാമും വ്യക്തമാക്കി. ഉംറ സീസൺ ആരംഭിച്ച ദുൽഹിജ്ജ 15 മുതൽ മുഹറം അവസാനം വരെയുള്ള കാലയളവിലെ കണക്കാണിത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 22.5 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിഷൻ 2030-െൻറയും തീർഥാടക സേവന പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങൾ മുൻനിർത്തി വിദേശ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സമഗ്രമായ സേവന സംവിധാനങ്ങളാണ് ഈ വർദ്ധനവിന് പിന്നിലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
തീർഥാടക സേവന മേഖലക്ക് ഭരണനേതൃത്വത്തിൽനിന്ന് ലഭിക്കുന്ന വലിയ പിന്തുണ, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം, ഡിജിറ്റൽ-പ്രവർത്തന സേവനങ്ങളിൽ വരുത്തുന്ന തുടർച്ചയായ വികസനം എന്നിവയുടെ പ്രതിഫലനമാണ് ഈ നേട്ടം. ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഈ നടപടികൾ കാരണമായിട്ടുണ്ട്.
കണക്കുകൾ പ്രകാരം വിദേശ ഉംറ തീർഥാടകരിൽ 75 ശതമാനം പേരും വ്യോമമാർഗമാണ് സൗദി അറേബ്യയിൽ എത്തിയത്. ശേഷിക്കുന്ന 25 ശതമാനം പേർ കര, കടൽ മാർഗങ്ങളിലൂടെയാണ് എത്തിയത്. തീർഥാടകരുടെ എണ്ണത്തിൽ രണ്ട് ലക്ഷം പേരുമായി പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ 1,70,000 തീർഥാടകരുമായി ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തും, 1,30,000 തീർഥാടകരുമായി ഇറാഖ് മൂന്നാം സ്ഥാനത്തുമെത്തി.
യാത്രാ ആസൂത്രണം മുതൽ തീർഥാടകർ മടങ്ങുന്നത് വരെയുള്ള ഉംറ തീർത്ഥാടനം കൂടുതൽ എളുപ്പമുള്ളതും ഗുണനിലവാരമുള്ളതുമാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ ലഭ്യമാക്കൽ എളുപ്പമാക്കുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഉംറ സംവിധാനം ഡിജിറ്റൽ-പ്രവർത്തന സേവനങ്ങൾ തുടർന്നും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

