സൗദിയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 1260 പേർ അറസ്റ്റിലായി
text_fieldsയാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന ശക്തമാക്കി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധന തുടരുകയാണ്.
ഒരാഴ്ചക്കിടെ നടന്ന പരിശോധനയിൽ നിയമ ലംഘനം നടത്തിയ 18,000 ത്തോളം പേരെ അറസ്റ്റുചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയധികം പേർ അറസ്റ്റിലായത്. താമസ നിയമ ലംഘനം നടത്തിയ 13,000 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,500 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,900 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 1,260 പേർ അറസ്റ്റിലായത്.
ഇവരിൽ 28 ശതമാനം യമനികളും 66 ശതമാനം എത്യോപ്യക്കാരും 6 ശതമാനം മറ്റു രാജ്യക്കാരുമാണ്. 67 നിയമ ലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ആളുകൾക്ക് താമസ സൗകര്യവും മറ്റും നൽകിയ 21 വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. നിലവിൽ എൻഫോഴ്സ്മെന്റ് നടപടിക്രമങ്ങൾക്ക് വിധേയരായ ആകെ 34,000 പ്രവാസി നിയമലംഘകരാണുള്ളത്. ഇതിൽ ഏകദേശം 32,000 പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്.
യാത്രാ രേഖകൾ ലഭിക്കുന്നതിനായി 27,000 നിയമലംഘകരെ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തതായും, 1,700 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ പൂർത്തിയാക്കാൻ റഫർ ചെയ്തതായും, 7,500 നിയമലംഘകരെ നാടുകടത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റു ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.
ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 1 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു.
നിയമ ലംഘനം ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

