10 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുത്തു, 15.9 കോടി മരങ്ങൾ നട്ടുപിടിപ്പിച്ചു
text_fieldsറിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ സംബന്ധിച്ച നേട്ടങ്ങളെ കുറിച്ച് പരിസ്ഥിതി-ജല-കാർഷിക മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അൽ ഫദ്ലി സംസാരിക്കുന്നു
റിയാദ്: പരിസ്ഥിതി സംരക്ഷണത്തിലും ഹരിതവൽക്കരണത്തിലും ലോകത്തിന് മാതൃകയായി സൗദി അറേബ്യ പുതിയ ചരിത്രം കുറിക്കുന്നു. ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 10 ലക്ഷം ഹെക്ടർ തരിശുഭൂമി പുനരുജ്ജീവിപ്പിക്കുകയും 15.9 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തതായി പരിസ്ഥിതി മന്ത്രാലയം റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2021 മാർച്ച് 27-ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആവിഷ്കരിച്ച ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം രാജ്യത്തുടനീളം 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്. ഇത് ഏകദേശം 400 ലക്ഷം ഹെക്ടർ ഭൂമി പുനരുദ്ധീകരിക്കുന്നതിന് തുല്യമാണ്.
പരിസ്ഥിതി-ജല-കാർഷിക മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അൽ ഫദ്ലി ഈ നേട്ടത്തെക്കുറിച്ച് സംസാരിക്കവെ, രാജ്യത്തിെൻറ പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഭരണകൂടത്തിെൻറ പ്രതിജ്ഞാബദ്ധതയെ പ്രകീർത്തിച്ചു. 2024-ൽ 2.5 ലക്ഷം ഹെക്ടറായിരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ 2026-െൻറ തുടക്കത്തോടെ 10 ലക്ഷം ഹെക്ടറിലേക്ക് എത്തിക്കാൻ സാധിച്ചത് രാജ്യത്തിെൻറ പരിസ്ഥിതി വികസന പാതയിലെ നിർണായക ഘട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2030-ഓടെ 25 ലക്ഷം ഹെക്ടർ ഭൂമി വീണ്ടെടുക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ‘നാഷനൽ ക്ലൗഡ് സീഡിങ്’ (കൃത്രിമ മഴ) പ്രോഗ്രാം മഴയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും അതുവഴി പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിച്ചു. ഇതിെൻറ ഫലമായി 2024-നെ അപേക്ഷിച്ച് 2025-ൽ മണൽക്കാറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം കുറവുണ്ടായതായി പരിസ്ഥിതി-ജല-കാർഷിക സഹമന്ത്രി എൻജി. മൻസൂർ അൽ മുഷൈതി വ്യക്തമാക്കി.
ജൈവവൈവിധ്യ, വന്യജീവി സംരക്ഷണം
മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനോടൊപ്പം വന്യജീവി സംരക്ഷണത്തിലും രാജ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്. വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. തദ്ദേശീയ സസ്യങ്ങളെ അവയുടെ യഥാർഥ പരിതസ്ഥിതിയിൽ വളർത്തിയെടുക്കുന്നതിലൂടെ ജൈവവൈവിധ്യം നിലനിർത്താനും ദേശാടന പക്ഷികൾക്ക് സുരക്ഷിതമായ ഇടമൊരുക്കാനും നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെൻറ് പരിശ്രമിക്കുന്നു.
ആഗോള പ്രശംസ
സൗദി അറേബ്യയുടെ ഈ നേട്ടത്തെ ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണ വിരുദ്ധ കൺവെൻഷൻ (യു.എൻ.സി.സി.ഡി) എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. യാസ്മിൻ ഫുവാദ് അഭിനന്ദിച്ചു. വെല്ലുവിളികൾ നിറഞ്ഞ പരിസ്ഥിതിയിൽ പോലും ഭൂമി വീണ്ടെടുക്കാമെന്ന് സൗദി ലോകത്തിന് കാണിച്ചുകൊടുത്തു എന്ന് അവർ പറഞ്ഞു. ‘കോപ് 16’ ഉച്ചകോടിയുടെ അധ്യക്ഷതയിലൂടെ ആഗോളതലത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൗദിയുടെ പങ്കിനെയും അവർ പ്രകീർത്തിച്ചു. സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖല, സന്നദ്ധ സംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ. ഡാം വെള്ളം പ്രയോജനപ്പെടുത്തുക, മഴവെള്ള സംഭരണം തുടങ്ങിയ മാർഗങ്ങളിലൂടെ ജലലഭ്യത ഉറപ്പാക്കി ഹരിതവൽക്കരണം ഊർജിതമാക്കും. വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഈ പദ്ധതികൾ വലിയ പങ്കുവഹിക്കും. പരിപാടിയുടെ സമാപനത്തിൽ, പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വിവിധ സ്ഥാപനങ്ങളെ മന്ത്രി ആദരിക്കുകയും പരിസ്ഥിതി സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന എക്സിബിഷൻ സന്ദർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

