114 രാജ്യക്കാരുടെ യോഗ; ഗിന്നസ് റെക്കോഡുമായി ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്‍റർ
text_fieldsദോഹ: ഏറ്റവും കൂടുതൽ രാജ്യക്കാർ ഒരേ സമയം, ഒന്നിച്ച് യോഗാഭ്യാസം നടത്തിയ റെക്കോഡിലൂടെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഖത്തർ ഇന്ത്യൻ സ്പോർട്സ് സെന്‍റർ. ആസ്പയർ അക്കാദമിയിലെ ഇൻഡോർ ഫുട്ബാൾ ഗ്രൗണ്ടിലായിരുന്ന ഖത്തർ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്‍റർ നേതൃത്വത്തിൽ യോഗാഭ്യാസം സംഘടിപ്പിച്ചത്.
114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിപുലമായ യോഗാഭ്യാസത്തിൽ ഒന്നിച്ചത്. 2017 നവംബർ 18ന് യു.എ.ഇയിൽ 112 രാജ്യക്കാരുമായി നടന്ന ഗിന്നസ് റെക്കോഡാണ് ഖത്തറിൽ മറികടന്നത്. ഖത്തർ വേദിയാവുന്ന ലോകകപ്പ് ഫുട്ബാളിന് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്‍റെ ഐക്യദാർഢ്യം എന്ന നിലയിലാണ് യോഗാഭ്യാസം നടന്നത്. ചരിത്രമായി മാറിയ പ്രദർശനത്തിന് എല്ലാ പിന്തണുയും നൽകിയ ഖത്തർ സർക്കാറിനും പൊതജുനാരോഗ്യ മന്ത്രാലയത്തിനും ഇന്ത്യൻ സ്പോർട്സ് സെന്‍റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
ഗിന്നസ് റെക്കോഡ് സ്ഥാപിച്ചതിന്‍റെ അംഗീകാര പത്രം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഐ.എസ്.സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് എന്നിവർ അധികൃതരിൽ നിന്നും ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ എന്നിവർ ഗിന്നസ് ബുക്ക് റെക്കോഡ് നേട്ടത്തെ അഭിനന്ദിച്ചു.