പിന്തുണയുമായി ലോകനേതാക്കൾ
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം, മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രേജ് ബാബിസ്
ദോഹ: മേഖലയിലെ സൈനിക സംഘർഷത്തിന്റെയും പുതിയ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി ആശയവിനിമയം നടത്തി. മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹിം, മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രേജ് ബാബിസ് എന്നിവരുമായാണ് ഫോൺ സംഭാഷണം നടത്തിയത്. മേഖലയിലെ സൈനിക സംഘർഷവും പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും മറ്റ് വിഷയങ്ങളും നേതാക്കൾ പരസ്പരം പങ്കുവെച്ചു.
ഇറാൻ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും നല്ല അയൽപക്ക നയങ്ങൾക്ക് വിരുദ്ധമാണെന്നും വിവിധ നേതാക്കളുമായള്ള ഫോൺ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ആവർത്തിച്ചു. ഒരു സാഹചര്യത്തിലും ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. ഖത്തർ എപ്പോഴും പ്രാദേശിക സംഘർഷങ്ങളിൽ നിന്ന് അകലം പാലിക്കാൻ ആഗ്രഹിക്കുന്നു. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ ഖത്തർ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം രൂക്ഷമാക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്നും ചർച്ചകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘർഷം കുറക്കാനും സംയമനം പാലിക്കാനും ചർച്ചകളിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും മടങ്ങാനും മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി ആഹ്വാനം ചെയ്തു. മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രേജ് ബാബിസ് സംഘർഷം കുറക്കാനും സംയമനം പാലിക്കാനും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

