ലോകകപ്പ്: തിരക്ക് നിയന്ത്രിക്കാൻ ഖത്തർ യൂനിവേഴ്സിറ്റി 'ഇന്റലിജന്റ്'
text_fieldsദോഹ: ലോകകപ്പ് സമയത്ത് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സംവിധാനം വികസിപ്പിച്ച് ഖത്തർ യൂനിവേഴ്സിറ്റി. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ച്, ഖത്തർ യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജാണ് ജനങ്ങളുടെ കണക്കെടുപ്പ്, മുഖം തിരിച്ചറിയൽ, അസാധാരണ സംഭവങ്ങൾ കണ്ടെത്തുക (അബ്നോർമൽ ഇവൻറ് ഡിറ്റക്ഷൻ-എ.ഇ.ഡി) തുടങ്ങിയവയുൾപ്പെടുന്ന ഇൻറലിജൻറ് ക്രൗഡ് മാനേജ്മെൻറ് ആൻഡ് കൺട്രോൾ സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്.
പ്രഫ. സുമയ്യ അൽ മആദീദ് നേതൃത്വം നൽകിയ പ്രത്യേക ഗവേഷണ സംഘമാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ എൻജിനീയറിങ് അസോ. പ്രഫസർ ഡോ. നൂർ അൽ മആദീദ്, കമ്പ്യൂട്ടർ എൻജിനീയറിങ് ലെക്ചറർ ഡോ. ഖാലിദ് അബൂഅൽസഈദ്, കമ്പ്യൂട്ടർ എൻജിനീയറിങ് പ്രഫസർ ഡോ. അംറ് മുഹമ്മദ്, ടീച്ചിങ് ആൻഡ് ലേണിങ് സെൻറർ ആക്ടിങ് ഡയറക്ടർ പ്രഫ. താമെർ ഖത്താബ്, പോസ്റ്റ് ഡോക്ടറൽ റിസർച്ചർമാരായ ഡോ. യാസീൻ ഹിമേയ്ർ, ഡോ. ഉമർ എൽഹരൂസ്, മാസ്റ്റർ വിദ്യാർഥിയായ നജ്മത് ഒറ്റകത്ത് എന്നിവരും സംഘത്തിലുൾപ്പെടുന്നു.
കളിക്കാരുടെയും കാണികളുടെയും ഫിഫയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് ടൂർണമെൻറ് സംഘാടകരുടെ പ്രധാന ചുമതലകളിൽ പെട്ടതാണ്. 15 ലക്ഷത്തിലധികം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പ് ഫുട്ബാൾ പോലെയുള്ള വൻ കായിക ടൂർണമെൻറുകളിലും ചാമ്പ്യൻഷിപ്പുകളിലും സുരക്ഷ സംബന്ധമായ പ്രശ്നങ്ങൾ നിരവധിയാണ്. അതിനാൽത്തന്നെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് സുരക്ഷയൊരുക്കുകയെന്നത് ഫിഫയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്.
ഈ സാഹചര്യത്തിലാണ് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ സാഹചര്യങ്ങളിൽ കൈകാര്യം ചെയ്യുന്നതിനുമായുള്ള പ്രത്യേക സംവിധാനങ്ങൾ ലോകകപ്പിനായി ഖത്തർ യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് വികസിപ്പിച്ചിരിക്കുന്നത്.
ഡ്രോൺ വിവരങ്ങൾ ശേഖരിച്ച് തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന സംവിധാനമാണ് ഗവേഷണസംഘം ആദ്യം വികസിപ്പിച്ചത്. ഇതിനുശേഷം ഫുട്ബാൾ സപ്പോർട്ടേഴ്സ് ക്രൗഡ് ഡേറ്റാസെറ്റും(എഫ്.എസ്.സി-സെറ്റ്) സംഘം വികസിപ്പിച്ചു. വ്യത്യസ്ത സീനുകളുൾപ്പെടെ മാന്വലായി 6000 ചിത്രങ്ങൾ വരെ ഇതിലൂടെ ശേഖരിക്കാം. മൾട്ടി ടാസ്ക് കൺവല്യൂഷനൽ ന്യൂറൽ നെറ്റ് വർക് (സി.എൻ.എൻ) ഉപയോഗിച്ച് ജനങ്ങളുടെ മുഖങ്ങൾ തിരിച്ചറിയുന്ന സംവിധാനം വികസിപ്പിക്കുന്നതിലും ഖത്തർ യൂനിവേഴ്സിറ്റി വിജയിച്ചു.
ഈയിടെ വികസിപ്പിച്ച അബ്നോർമൽ ഇവൻറ്സ് ഡിറ്റക്ഷൻ സംവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു. േഡ്രാൺ വിവരങ്ങൾ ശേഖരിച്ചുള്ള ഈ സംവിധാനം അതിെൻറ വിശ്വാസ്യതകൊണ്ടും ചുരുങ്ങിയ ചെലവുകൊണ്ടുമാണ് ശ്രദ്ധേയമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.