റഷ്യയിലെ കാണികൾക്ക് ഖത്തർ കാഴ്ചകൾ സമ്മാനിച്ച് സുപ്രീം കമ്മിറ്റി കാമ്പയിൻ
text_fieldsദോഹ: റഷ്യൻ ലോകകപ്പിനെത്തുന്ന ഫുട്ബോൾ േപ്രമികൾക്ക് ഖത്തറിലെ കാഴ്ചകൾ സമ്മാനിക്കുകയാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഖത്തറിലെ പ്രധാന സംസ്കാരിക അടയാളങ്ങളും ചരിത്ര സ്മാരകങ്ങളും മറ്റും ക്രിയാത്മകവും സർഗാത്മകവുമായ രീതിയിലാണ് സുപ്രീം കമ്മിറ്റി കാണികൾക്കായി ഇന്നലെ മുതൽ ഒരുക്കിയിരിക്കുന്നത്. ഖത്തറിനെ പരിചയപ്പെടുത്തിക്കൊണ്ടും ഖത്തറിെൻറ തനത് സംസ്കാരം അനുഭവിക്കാനുള്ള അവസരമൊരുക്കിയുമുള്ള കാമ്പയിൻ ലോകകപ്പ് കലാശപ്പോരാട്ടം നടക്കുന്ന ജൂലൈ 15 വരെ നീണ്ടുനിൽക്കും.
ഖത്തറിനെ പ്രധാന സാംസ്കാരിക കേന്ദ്രമാക്കിയും കായിക കേന്ദ്രമാക്കിയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക കാമ്പയിൻ വിവിധ ഖത്തരി സംഘടനകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഖത്തറിലും മറ്റു അറബ് രാജ്യങ്ങളിലും കാണപ്പെടുന്ന മജ്ലിസാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. മോസ്കോയിലെ ഗോർകി പാർക്കിലാണ് ബയ്ത് അൽ ശഅർ എന്ന പേരിലറിയപ്പെടുന്ന ഖത്തർ മജ്ലിസ് വളരെ മനോഹരമായ ശൈലിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് 2022 ഖത്തർ ലോകകപ്പിലെ പ്രധാനവേദികളിലൊന്നായ അൽ ബയ്ത് സ്റ്റേഡിയം നിർമ്മിക്കുന്നത്. 60000 പേർക്കാണ് അൽ ബയ്ത് സ്റ്റേഡിയത്തിൽ ഇരിപ്പിടമൊരുക്കുന്നത്. ഗോർകി പാർക്കിലൊരുക്കിയ മജ്ലിസിൽ പൊതുജനങ്ങളും വി ഐ പികളും മാധ്യമപ്രവർത്തകരും സന്ദർശനം നടത്തും.
കാമ്പയിെൻറ മറ്റൊരു പ്രധാന ആകർഷണം ജലത്തിലൂടെ ഒഴുകുന്ന മൾട്ടിമീഡിയ മ്യൂസിയം ആണ്. മോസ്കോ നദിയിൽ ഒരുക്കിയ മ്യൂസിയം ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ മ്യൂസിയം കൂടിയാണ്. ഖത്തറിലെ വിവിധ കേന്ദ്രങ്ങളും ഖത്തറിെൻറ ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിനെ കുറിച്ചുള്ള പൂർണ വിവരങ്ങളും മൾട്ടിമീഡിയാ മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ലോകത്തിലെ വിവിധ സംസ്കാരങ്ങളെയും ജനതകളെയും കൂട്ടിയോജിപ്പിക്കുന്ന പോർട്ടലുകളും സുപ്രീം കമ്മിറ്റി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ദോഹയിലും സെൻറ് പീറ്റേഴ്സ് ബർഗിലും മോസ്കോയിലുമായാണ് ഡിജിറ്റൽ പോർട്ടലുകൾ തയ്യാറാക്കിയിരിക്കുന്നത്. റഷ്യയിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ലൈവ് േബ്രാഡ്കാസ്റ്റ് വഴി പരസ്പരം സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. സൂഖ് വാഖിഫ്, ഹമദ് രാജ്യാന്തര വിമാനത്താവളം, അലി ബിൻ ഹമദ് അൽ അത്വിയ അറീന എന്നിവിടങ്ങളിലായിരിക്കും ഖത്തർ കേന്ദ്രീകരിച്ചുള്ള പോർട്ടലുകൾ സ്ഥാപിക്കുക.
ഇത് കൂടാതെ മോസ്കോയിലെ പ്രശസ്തമായ ജി യു എം ഡിപ്പാർട്ട്മെൻറ് സ്റ്റോർ പ്രത്യേക ഫുട്ബോൾ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. നാല് വർഷങ്ങൾക്കപ്പുറം ലോകകപ്പ് ഇങ്ങ് ഖത്തറെന്ന കൊച്ചു രാജ്യത്താണ് നടക്കുക. റഷ്യയിലെത്തുന്ന ഫുട്ബോൾ േപ്രമികൾക്ക് നാല് വർഷങ്ങൾക്ക് ശേഷം കളി നടക്കുന്ന ഖത്തറിെൻറ രുചികൾ അനുഭവിക്കാനുള്ള സുവർണാവസരമാണ് തങ്ങൾ ഇപ്പോൾ റഷ്യയിൽ നൽകുന്നതെന്ന് സുപ്രീം കമ്മിറ്റി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു.
ഖത്തർ സാംസ്കാരിക കായിക മന്ത്രാലയം, ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ്, ഖത്തർ മ്യൂസിയംസ്, ഖത്തർ ഫൗണ്ടേഷൻ, കതാറ, സൂഖ് വാഖിഫ്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ ഒളിംപിക് കമ്മിറ്റി, ആസ്പയർ, അൽ ശഖബ്, ബീൻ സ്പോർട്സ്, അൽ കാസ്സ്, ഉരീദു, ഇൻറർനാഷണൽ സെൻറർ ഫോർ സ്പോർട്സ് സെക്യൂരിറ്റി തുടങ്ങിയവരാണ് മജ്ലിസ് ഖത്തറിെൻറ അണിയറയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.