ലോകകപ്പ് : തുടക്കം നേരത്തേ, തന്തുനാനേനാ...
text_fieldsദോഹ: വർഷങ്ങളായി ലോക ഫുട്ബാൾ ആരാധകർ മനസ്സിൽ കുറിച്ചുവെച്ച തീയതിയിൽ ചെറുതായൊരു ഇളക്കി പ്രതിഷ്ഠ. നവംബർ 21ൽനിന്ന് ഒരു ദിവസം നേരത്തേയാക്കി 20ന് കാൽപന്തുത്സവത്തിന് കിക്കോഫ് കുറിക്കുമ്പോൾ ആരാധകരുടെ കണ്ണും കാതും ദോഹയിൽനിന്ന് 59 കി.മീറ്റർ അകലെയുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിൽ നേരത്തേ ഇരിപ്പുറപ്പിക്കും. ഉദ്ഘാടനദിനത്തിൽനിന്നും നാലു മത്സരങ്ങൾ എന്നതിൽനിന്നും മാറി, ഒരു കളിയിലേക്ക് ചുരുങ്ങുമ്പോൾ ആരാധകർക്കാണ് ഏറെ ആശ്വാസം.
ഖത്തർ സമയം രാത്രി ഒമ്പതിന് കിക്കോഫ് കുറിക്കുന്ന ഉദ്ഘാടന അങ്കത്തിന് തിരക്കും ബഹളവുമില്ലാതെ എത്തിപ്പെടാനും സീറ്റുറപ്പിക്കാനുമാവും.
ഫാൻസോണുകളിലും ദോഹ നഗരത്തിലുമായി നടക്കുന്ന അനുബന്ധ പരിപാടികളിലും ബഹളങ്ങളില്ലാതെ സാന്നിധ്യവുമാവാം.
അതേസമയം, നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം നവംബർ 21ന് ഉദ്ഘാടനമത്സരം ഉൾപ്പെടെ നാലു കളികളാണ് തീരുമാനിച്ചത്.
ഉച്ച ഒരു മണിക്ക് തുമാമ സ്റ്റേഡിയത്തിൽ സെനഗാൾ-നെതർലൻഡ്സ്, നാലു മണിക്ക് ഖലീഫ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട്-ഇറാൻ, രാത്രി 10ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അമേരിക്ക-വെയ്ൽസ് മത്സരങ്ങൾ. ഇതിനിടയിലായിരുന്നു രാത്രി ഏഴിന് ഖത്തർ-എക്വഡോർ ഉദ്ഘാടന മത്സരവും നിശ്ചയിച്ചത്.
ഫിഫയുടെ കീഴ്വഴക്കം പാലിക്കുന്നതിനുവേണ്ടിയാണ് ഉദ്ഘാടന മത്സരം 20ലേക്കു മാറ്റിയതെങ്കിലും ആശ്വാസമായത് ആരാധകർക്കുതന്നെ.
ഇതോടെ, ഉച്ച ഒരുമണിക്കുള്ള നെതർലൻഡ്സ്-സെനഗാൾ പോരാട്ടം രാത്രി ഏഴിലേക്കു മാറ്റി. ഗ്രൂപ് റൗണ്ടിൽ തുടർന്നുള്ള ദിനങ്ങളിലെല്ലാം ഓരോ ദിവസവും നാലു മത്സരങ്ങളാണുള്ളത്.
ഉദ്ഘാടനമത്സരം നേരത്തേയാക്കിയ തീരുമാനത്തെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സ്വാഗതം ചെയ്തു.
ആതിഥേയ രാജ്യമെന്ന നിലയിൽ ഫിഫ കൗൺസിൽ ബ്യൂറോയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനത്തെ പിന്തുണക്കുന്നതായും ആരാധകരുടെ സൗകര്യങ്ങളും വിശകലനം ചെയ്തെടുത്ത തീരുമാനമാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.