എന്തൊരു മധുരമാണീ തേനിന്...
text_fieldsഖത്തറിലെ തേനീച്ച വളർത്തൽ ഫാമുകളിലൊന്ന്
ദോഹ: ലോക തേനീച്ച ദിനാഘോഷത്തിൽ പങ്കുചേർന്ന് ഖത്തറും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ)യുടെ നേതൃത്വത്തിൽ മേയ് 20നാണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്.
തേനീച്ചകളെ സംരക്ഷിക്കുന്നതിനും എണ്ണം വർധിപ്പിക്കുന്നതിനും മന്ത്രാലയത്തിന്‍റെ കൃഷിവിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തേനീച്ച സംരക്ഷണത്തിന് ദേശീയ പദ്ധതി തന്നെ ഖത്തർ നടത്തുന്നുണ്ട്. തേനീച്ചകളുടെയും അവയുമായി ബന്ധപ്പെട്ടവയുടെയും സംരക്ഷണത്തിന് വിവിധ പരിപാടികളാണ് ഇതിന്‍റെ ഭാഗമായുള്ളത്. ഫാമുകൾക്ക് വിവിധയിനം തേനീച്ചക്കൂടുകൾ മന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. ഖത്തരി ഫാമുകളിൽ പ്രാദേശിക തേനുൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇതിന്‍റെയൊക്കെ ഫലമായി രാജ്യത്തെ തേനുൽപാദനം ഏറെ വർധിക്കുകയാണെന്നാണ് കണക്കുകൾ. കർഷകർക്ക് വരുമാനം വർധിപ്പിക്കുന്നതിനും തേനീച്ച വളർത്തലിലൂടെ വരുമാനം വൈവിധ്യവത്കരിക്കുക കൂടിയാണ് ദേശീയ പദ്ധതിക്ക് കീഴിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത്. തേനീച്ച വളർത്തലിനായി കാർഷിക വകുപ്പ് വലിയ േപ്രാത്സാഹനമാണ് നൽകിവരുന്നത്. 2019ൽ രാജ്യത്തിെൻറ തേനുൽപാദനം 13230 കിലോ ഗ്രാമിൽ എത്തിയിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണിത്. 2020ൽ മാത്രം 987 റാണി ഈച്ചകളെയാണ് കർഷകർക്കിടയിൽ വകുപ്പ് വിതരണം ചെയ്തത്.
ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 510 റാണി ഈച്ചകളെ കർഷകർക്ക് നൽകി. നഴ്സറികളിൽ റാണി ഈച്ചകളെ ഉൽപാദിപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. 2013 മുതൽ 2016 വരെ 130 കർഷകർക്കായി 1300 റാണി ഈച്ചകളെയാണ് വിതരണം ചെയ്തത്. 2016 മുതൽ തേൻ വളർത്തലിന് വലിയ പ്രാധാന്യമാണ് ഭരണകൂടം നൽകിവരുന്നത്. തേനീച്ച വളർത്തലിനാവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും സാങ്കേതിക പിന്തുണയും തേൻ ഉൽപാദനവും ഈച്ചകളുടെ പ്രജനനവും സംബന്ധിച്ചുള്ള പ്രത്യേക പരിശീലനവും നൽകിവരുന്നുണ്ട്. അധിക ഫാമുകളിലെയും ഏറ്റവും മികച്ച റാണി ഈച്ചകളെ ശേഖരിച്ച് ഉം ഖർനിലെ തേനീച്ച വളർത്തൽ കേന്ദ്രത്തിലെത്തിച്ചാണ് കൂടുതൽ ഉൽപാദനം.ഖത്തറിലെ വിവിധയിനം തേനീച്ചകളുടെ സംരക്ഷണത്തിനും പുനരുൽപാദനത്തിനും പ്രയത്നിക്കുന്ന കൃഷിക്കാരുടെ പ്രവർത്തനം ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള ശ്രമങ്ങൾ തുടരണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

