പശ്ചിമേഷ്യൻ സംഘർഷം: മധ്യസ്ഥ ശ്രമങ്ങൾ സജീവമാക്കി ഖത്തർ
text_fieldsദോഹ: യു.എസ് - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി ഖത്തർ. മേഖലയിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ ആശയവിനിമയം നടത്തി.
മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര സാധ്യതകളും ചർച്ചയിൽ പ്രധാന വിഷയമായി. സമാധാനം ഉറപ്പാക്കാൻ പരസ്പര ഏകോപനവും നയതന്ത്ര ഇടപെടലുകളും ശക്തമാക്കേണ്ടതുണ്ടെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി നടത്തിയ ചർച്ചയിൽ, യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, മേഖലയുടെ സുരക്ഷയ്ക്കും നയതന്ത്ര നേട്ടങ്ങൾ നിലനിർത്തുന്നതിനും ഹുർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദിയുമായുള്ള ചർച്ചയിൽ, ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തികളിലുള്ള പരമാധികാരത്തെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായും അദ്ദേഹം നിലവിലെ സാഹചര്യങ്ങൾ പങ്കുവെച്ചു.
മേഖലയിൽ ദീർഘകാല സമാധാനം കൊണ്ടുവരുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി നടത്തുന്ന എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിവിധ രാഷ്ട്രനേതാക്കളുമായുള്ള സംഭാഷണത്തിനിടെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

