വിനോദ് വീടണയുന്നു, തകർന്ന കാൽ നിലത്തുറപ്പിച്ചുതന്നെ
text_fieldsദോഹ: പ്രവാസത്തിെൻറ കാരുണ്യം ചേർത്തുപിടിച്ചപ്പോൾ കൈവിട്ടുപോയെന്ന് കരുതിയ ജീവിതമാണ് വിനോദിന് തിരികെ കിട്ടിയത്. അപകടത്തിൽ തകർന്ന കാൽ നിലത്തുറപ്പിച്ച് അഞ്ചുവർഷത്തിനു ശേഷം ഇയാൾ ഇന്ന് നാട്ടിലേക്ക് മടങ്ങും. സാധാരണപോലെ ഒത്തുതീർപ്പാകുമായിരുന്ന വാഹനാപകടത്തിലെ നിയമക്കുരുക്കുകൾ അഴിക്കാൻ നന്മമനസ്സുകൾ ഒപ്പം നിന്നപ്പോൾ വൻതുകയുടെ ഇൻഷുറൻസും നേടിയാണ് ഖത്തറിൽനിന്നുള്ള മടക്കം.
തലശ്ശേരി പാനൂർ വിളക്കോട്ടൂർ പൂവാലിമ്മൽ വിനോദ് 2013ലാണ് ഖത്തറിൽ എത്തുന്നത്. പണിതീരാത്ത വീട്ടിൽ കഴിയുന്ന അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിനുവേണ്ടി ജീവിതം തീർക്കാനായിരുന്നു പ്രവാസത്തിനെത്തിയത്. ആശാരിപ്പണി ചെയ്ത് ജീവിതം പച്ചപിടിച്ചുതുടങ്ങി. നാട്ടിൽ പോയി മാതാപിതാക്കളെ കാണണമെന്ന് നിശ്ചയിച്ചിരിക്കേയാണ് അപകടം. 2017 മാർച്ചിൽ ദാറുൽ ഖുതുബ് റൗണ്ട് എബൗട്ടിൽ പാക് സ്വദേശി ഒാടിച്ച വാഹനം ഇടിച്ചു. വലതുകാലിനും കൈക്കും ഗുരുതര പരിക്കേറ്റ് ഹമദ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. കുട്ടുകാരിൽ പലർക്കും തിരിഞ്ഞുനോക്കാനായില്ല. ആരുമില്ലാതെ ആശുപത്രിയിൽ 14 ദിവസം. പിന്നീട് പുനരധിവാസ കേന്ദ്രത്തിൽ. ഇതിനിടയിലാണ് ദോഹയിലെ കൾചറൽ ഫോറം പ്രവർത്തകർ ആശുപത്രി സന്ദർശനത്തിനിടെ കാര്യങ്ങൾ അറിയുന്നത്.
വിനോദിെൻറ സ്പോൺസർ ഖത്തറിൽ ബ്ലാക്ക്ലിസ്റ്റിൽ ഉൾെപ്പട്ട ആളായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നു. ഹെൽത്ത് കാർഡ് ഇല്ലാതിരുന്നതിനാൽ 14,000 റിയാൽ (2.52 ലക്ഷം രൂപ) ആശുപത്രിയിൽ അടക്കണമായിരുന്നു. ഫോറത്തിെൻറ ഇടപെടലിൽ 3100 റിയാൽ ആയി കുറപ്പിച്ചു. ഇൗ പണവും പ്രവർത്തകർ അടച്ചു. കേസിന് പോകാതെ 10,000 റിയാലിന് പ്രശ്നം തീർപ്പാക്കാൻ അപകടം വരുത്തിയവർ തയാറായി. എന്നാൽ, ഇതിന് തയാറാകാതെ തുടർനടപടികളും ചികിത്സയും ഫോറം ഏറ്റെടുത്തു. ആശുപത്രിയിൽ സ്പോൺസർ എത്താതിരുന്നതിനാൽ വിനോദ് ജയിലിൽ അകെപ്പടുമായിരുന്നു.
അവിടെയും ഫോറം പ്രവർത്തകർ രക്ഷകരായി. ഒരു വർഷത്തോളം ദോഹയിലെ ബ്രാഡ്മ ഗ്രൂപ്പിെൻറ സാരഥി ഹാഷിം, വിനോദിന് താമസവും ഭക്ഷണവും ഏർപ്പാടാക്കി. പാനൂരിലെ വീട്ടിൽ സാമ്പത്തിക സഹായമടക്കം എത്തിച്ചു. ദോഹയിൽ ഗതാഗത വകുപ്പ്, പൊലീസ് സ്റ്റേഷൻ, ആശുപത്രി, ഇൻഷുറൻസ്, കോടതി തുടങ്ങിയ സകലകാര്യങ്ങൾക്കുമായി ഫോറം പ്രവർത്തകർ ഒാടിനടന്നു. ഒടുവിൽ കഴിഞ്ഞ ദിവസം വിനോദിന് ഇൻഷുറൻസ് തുകയായ 86,000 റിയാൽ (15.48 ലക്ഷം രൂപ) അനുവദിച്ചു. ഒരു വർഷത്തെ ചികിത്സയിൽ വലിയ പ്രയാസങ്ങളില്ലാതെ വിനോദിന് നടക്കാൻ സാധിക്കുമെന്ന അവസ്ഥയായി. നിയമനടപടികൾ അവസാനിച്ചതോടെ വിനോദ് ഇന്ന് രാത്രി ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.