വന്ദേ ഭാരത്: ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയിലേക്ക് 193 വിമാനങ്ങൾ
text_fieldsദോഹ: കോവിഡ്19 പ്രതിസന്ധിയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷെൻറ നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്നും 193 വിമാനങ്ങൾ സർവിസ് നടത്തും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കേരളമടക്കം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലേക്കാണ് വിമാന സർവിസ്. ജൂലൈ 3 മുതൽ ആഗസ്റ്റ് 15 വരെ നീളുന്ന നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്നുള്ള മുഴുവൻ സർവിസുകളും ബജറ്റ് എയർലൈൻസായ ഇൻഡിഗോ നടത്തുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് ഉത്തർ പ്രദേശിലേക്കും മഹാരാഷ്ട്രക്കും ഏഴ് വീതം വിമാനങ്ങളാണുണ്ടായിരിക്കുക. തെലങ്കാനയിലേക്കും കർണാടകയിലേക്കും എട്ട് വിമാനങ്ങളും തമിഴ്നാട്ടിലേക്ക് 12 വിമാനങ്ങളും ഖത്തറിൽ നിന്നും പറക്കുമ്പോൾ കേരളത്തിലേക്ക് 151 വിമാനങ്ങൾ പറന്നുയരും. ലഖ്നോ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നീ നഗരങ്ങളിലേക്കായിരിക്കും സർവിസുകൾ. തിരുവനന്തപുരത്തേക്ക് 34 വിമാനങ്ങളും കോഴിക്കോട്ടേക്ക് 35 വിമാനങ്ങളും കണ്ണൂരിലേക്ക് 35ഉം കൊച്ചിയിലേക്ക് 47ഉം വിമാനങ്ങളുമാണ് ഈ ഘട്ടത്തിലുണ്ടാകുക.വന്ദേ ഭാരത് മിഷെൻറ നാലം ഘട്ടത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ത്യയിലേക്ക് 566 വിമാനങ്ങളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
