അനധികൃത വിസ ഇടപാട്; ഒരാൾ അറസ്റ്റിൽ
text_fieldsവിസ തട്ടിപ്പിന് അറസ്റ്റിലായ ഏഷ്യൻ വംശജൻ
ദോഹ: വ്യാജ കമ്പനികളുടെ പേരിൽ വിസ ഇടപാട് നടത്തിയ ഏഷ്യൻ വംശജൻ അറസ്റ്റിൽ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻവിഭാഗമാണ് അനധികൃതമായ വിസ ഇടപാടുകളുടെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ലാപ്ടോപ്, 13 എ.ടി.എം കാർഡ്, നാല് ഐഡി കാർഡ് എന്നിവയും ഇയാളിൽനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം ഇയാളെ തുടർനിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. അനധികൃത വിസ ഇടപാടുകൾക്കെതിരെ നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
മൂന്നുവർഷം തടവും 50,000 റിയാൽ വരെ പിഴയുമാണ് വിസ തട്ടിപ്പ് നടത്തുന്നവർക്കുള്ള ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷം വരെ പിഴ ചുമത്തുമെന്നും അധികൃതർമുന്നറിയിപ്പ് നൽകുന്നു. ഇത്തരം വിസ സംഘങ്ങളുമായി ഇടപാടുകൾ നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നു.