തമീമും ഹമദും ഒന്നായി പിറന്നു; ഖത്തറിൽ വെച്ച് രണ്ടായി, സിദ്റ മെഡിസിനിലാണ് രാജ്യത്ത് ആദ്യമായി ഇരട്ടകളെ വേർപെടുത്തിയത്
text_fieldsദോഹ: 150ഒാളം ജീവനക്കാർ, 200 മണിക്കൂറിലധികം നീണ്ട തയാറെടുപ്പ്, ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ...രാജ്യത്തി െൻറ ആരോഗ്യമേഖലയിൽ സിദ്റ മെഡിസിൻ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായി ഒന്നായി പിറന്ന ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയക്കാണ് സിദ്റ മെഡിസിൻ സാക്ഷ്യം വഹിച്ചത്. ഒപ്പം ഒന്നിച്ചുപിറന്ന ഹമദിനും തമീമിനും സ്വതന്ത്ര ജീവിതം ഉറപ്പുവരുത്തുകയും ചെയ്തു. ആഫ്രിക്കൻ രാജ്യമായ മാലിയിലെ ദമ്പതികൾക്കാണ് ശരീരം ഒട്ടിച്ചേർന്ന നിലയിൽ ഇരട്ടക്കുട്ടികൾ പിറന്നത്. നെഞ്ചിന് തൊട്ടുതാഴെ മുതൽ അടിവയർ വരെ ഒന്നിച്ചുചേർന്നാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ ഇരുവരും പിറന്നുവീണത്.
രണ്ട് കുട്ടികൾക്കും കൂടി ഒരു കരൾ മാത്രമാണ് ഉണ്ടായിരുന്നത്. സിദ്റ മെഡിസിനിലേക്ക് ഉടൻ മാറ്റുകയായിരുന്നു. തുടർന്ന് കുട്ടികൾക്ക് നാല് മാസമായപ്പോഴാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ ഇരുവരും സാധാരണ നിലയിലേക്ക് എത്തിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാലി സ്വദേശിനിയുെട ഗർഭാവസ്ഥയിൽ തന്നെ ഇരട്ടക്കുട്ടികളാണെന്നും ഒന്നിച്ചാണെന്നും തിരിച്ചറിഞ്ഞിരുന്നു. മാലി സ്വദേശികൾ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ ഗർഭത്തിെൻറ 29ാം ആഴ്ചയിലാണ് പരിശോധനക്ക് എത്തിയത്. ഗർഭം 32 ആഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രസവിച്ചു. വയർ പൂർണമായും ഒട്ടിച്ചേർന്നും രണ്ട് പേർക്കും ഒരു കരൾ മാത്രമായും പിറന്നുവീണതോടെ ശസ്ത്രക്രിയയിലൂടെ വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു.
രണ്ട് കുട്ടികൾക്കും കൂടി ഒരു കരൾ മാത്രമുള്ളതും നെഞ്ച് മുതൽ അടിവയർ വരെ ഒന്നുചേർന്നതും ദിവസങ്ങൾ മാത്രം പ്രായമുള്ളതും മൂലം ശസ്ത്രക്രിയ അതിസങ്കീർണമായിരുന്നു. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടാക്കാതെ വേർപെടുത്തുന്നതിനായി ആഴ്ചകൾ നീണ്ട തയാറെടുപ്പാണ് നടത്തിയതെന്ന് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അബ്ദുല്ല അൽ കഅബി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 150 ലധികം ജീവനക്കാരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്. ശസ്ത്രക്രിയക്കുള്ള തയാറെടുപ്പിന് 200 മണിക്കൂർ ചെലവഴിച്ചതിനൊപ്പം 30 മണിക്കൂറോളം ശസ്ത്രക്രിയയുടെ റിഹേഴ്സലുകളും നടത്തി. തുടർന്നാണ് അതി സങ്കീർണമായ ശസ്ത്രക്രിയ ആരംഭിച്ചത്.
കൃത്യമായ തയാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ രണ്ട് പേരെയും വേർപിരിക്കാനും കരൾ അടക്കം ഘടിപ്പിക്കുന്നതിനും പ്രയാസങ്ങൾ നേരിട്ടില്ലെന്ന് പീഡിയാട്രിക് ജനറൽ/ തൊറാസിക് സർജറി വിഭാഗം മേധാവിയും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവരിൽ ഒരാളുമായ ഡോ. അബ്ദുല്ല ഇ. സറൂഖ് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് ദിവസത്തിനകം തന്നെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നതിന് സാധിച്ചതായി പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മൻസൂർ അലി വ്യക്തമാക്കി. സിദ്റ മെഡിസിൻ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്താൻ സാധിച്ചത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയും വിവിധ വിഭാഗങ്ങൾ തമ്മിലെ മികച്ച ആശയവിനിമയം സാധ്യമാക്കിയുമാണ് ശസ്ത്രക്രിയ വിജയമാക്കിയതെന്ന് പീഡിയാട്രിക് അനസ്തേഷ്യോളജി ഡിവിഷൻ മേധാവി ഡോ. മൈക്കൽ ലെവിസ് പറഞ്ഞു. സിദ്റ മെഡിസിനിലൂടെ വേർപെടുത്തിയ ഹമദും തമീമും മാതാപിതാക്കളും വാർത്താസമ്മേളനത്തിന് എത്തിയിരുന്നു. തങ്ങൾക്ക് പുതുജീവിതം പകർന്ന ഖത്തറിനോടുള്ള ബഹുമാന സൂചനയായാണ് മക്കൾക്ക് ഹമദെന്നും തമീമെന്നും പേരിട്ടതെന്ന് പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.