കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് സാക്ഷ്യപത്രം കൈപ്പറ്റാം
text_fieldsദോഹ: കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവർക്ക് സാക്ഷ്യപത്രം കാണാനും ഡൗൺലോഡ് ചെയ്യാനും പ്രിൻറ്ഔട്ട് എടുക്കാനും സാധ്യമാകുന്ന സേവനവുമായി ആരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് ഇതിനായുള്ള https://certcovid19.moph.gov.qa/ എന്ന പ്രത്യേക വെബ്ലിങ്ക് സജ്ജമാക്കിയിരിക്കുന്നത്.
കോവിഡ് വാക്സിെൻറ രണ്ട്ഡോസും കൃത്യമായി സ്വീകരിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ദിവസങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ സാക്ഷ്യപത്രം ലഭിക്കൂ. രണ്ടാമത് ഡോസ് എടുത്ത് ഏഴ് ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇത്. ഈ ദിവസത്തിനുശേഷം 'മൈഹെൽത്ത് പേഷ്യൻറ് പോർട്ടൽ' വഴിയാണ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടത്.
രണ്ടാമത് ഡോസ് സ്വീകരിച്ച് ഏഴ് ദിവസങ്ങൾക്കുശേഷം ഈ പോർട്ടലിൽ തനിയെ അവരവരുടെ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ https://myhealth.hamad.qa/home.aspx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും ആക്ടിവേഷനുമായി 24 മണിക്കൂർ സമയം ആവശ്യമാണ്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും.
പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ഖത്തറിൽ ഡിസംബർ 23ന് തുടങ്ങിയ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണിത്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ നൽകുന്ന സൂചനകൾ. കുത്തിവെപ്പിനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഇതിെൻറ ഭാഗമാണ്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം.
രാജ്യത്തെ 16 വയസ്സ് മുതലുള്ള എല്ലാവരും കുത്തിവെപ്പിന് തയാറെടുക്കണമെന്നാണ് മന്ത്രാലയം പറയുന്നത്. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണ കമ്പനിയുടെ വാക്സിൻ കൂടി അടുത്തദിവസം രാജ്യത്തെത്തും. മതിയായ അളവിൽ വാക്സിൻ എത്തുന്നതോടെ രാജ്യത്തെ എല്ലാവർക്കുമായി കുത്തിവെപ്പ് കാമ്പയിൻ വികസിപ്പിക്കാനാണ് പദ്ധതി. വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാകാനും സാധ്യതയുണ്ട്. വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഒരുപക്ഷേ ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും തിരികെയെത്താനും സാധിക്കും. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് തീരമാനമൊന്നും അധികൃതർ എടുത്തിട്ടില്ല.
ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ്-19 പരിശോധനക്ക് വിധേയമാക്കാനിടയുണ്ട്. ഖത്തറിലും അപ്രകാരം നടത്തും. ജനങ്ങൾ ഇവിടേക്ക് മടങ്ങിയെത്തുമ്പോൾ അവരിൽ നിന്നും സാമ്പിളെടുക്കും. അവർ സ്വീകരിച്ച വാക്സിെൻറ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പറയുന്നു.
ലോകമാകമാനം വിമാനയാത്രക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ ബി.ബി.സി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുത്തിവെപ്പ് എല്ലായിടത്തും വ്യാപകമായതിന് ശേഷമായിരിക്കും ഇത്. കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി അധികൃതർക്കുമുന്നിൽ ഹാജരാക്കേണ്ടി വരും. ഇത് പുതിയൊരു നിയമമായി വരാൻ സാധ്യതയുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് മാത്രമല്ല, അതത് രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുന്നതിനുമുമ്പായി വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് രാജ്യങ്ങളും ആവശ്യപ്പെടും. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, അയാട്ട, ലോകാരോഗ്യ സംഘടന എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. സുരക്ഷിതമായി ലോകത്തുടനീളം യാത്ര ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര അംഗീകൃത രേഖയായി ഇത് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.