കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഒഴിവാകാൻ സാധ്യത
text_fieldsദോഹ: കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാകാൻ സാധ്യത. ഇതു സംബന്ധിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ സൂചന നൽകി. കോവിഡ്-19 വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഒരുപക്ഷേ, ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും തിരികെയെത്താനും സാധിക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഒരാഴ്ച കഴിയുന്നതോടെ വ്യക്തിയുടെ ശരീരം വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രാപ്തമാകുന്നു. അതിനർഥം അദ്ദേഹത്തിനു രോഗം വരാൻ സാധ്യതയില്ലെന്നും മറ്റൊരാൾക്ക് രോഗം പകരാൻ സാധിക്കുകയില്ലെന്നുമാണ്. വാക്സിനേഷെൻറ പരമമായ ലക്ഷ്യവും ഇതുതന്നെയാണ്. രണ്ട് ഡോസ് വാക്സിനെടുക്കുന്നതിലൂടെ വ്യക്തിക്ക് ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും ഖത്തറിലേക്ക് മടങ്ങിയെത്താനും സാധിക്കും. ഇതാണ് വാക്സിനിലൂടെ ലഭിക്കുന്ന പ്രധാന ഉപകാരമെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രണ്ട് ഡോസ് എടുത്ത വ്യക്തിയുടെ ക്വാറൻറീനുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക തീരുമാനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് വൈറസ് ബാധയേൽക്കുന്നില്ലെന്നത് യാഥാർഥ്യമാണ്.
ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ്-19 പരിശോധനക്ക് വിധേയമാക്കാനിടയുണ്ട്. അതിനർഥം വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകൃതമല്ല എന്നല്ല. വാക്സിെൻറ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിെൻറ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലും അപ്രകാരം നടത്തും. ജനങ്ങൾ ഇവിടേക്ക് മടങ്ങിയെത്തുമ്പോൾ അവരിൽനിന്നും സാമ്പിളെടുക്കും. അവർ സ്വീകരിച്ച വാക്സിെൻറ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഡോ. മസ്ലമാനി വ്യക്തമാക്കി. എന്തുതന്നെയായാലും, കുറച്ച് കഴിയുന്നതോടെ ക്വാറൻറീൻ എടുത്തുകളയുമെന്നത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമാകമാനം വിമാനയാത്രക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ ബി.ബി.സി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുത്തിവെപ്പ് എല്ലായിടത്തും വ്യാപകമായതിനു ശേഷമായിരിക്കും ഇത്. കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടി വരും. ഇതു പുതിയൊരു നിയമമായി വരാൻ സാധ്യതയുണ്ട്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനു മാത്രമല്ല, അതത് രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുന്നതിനു മുമ്പായി വാക്സിൻ സ്വീകരിച്ചിരിക്കണമെന്നു രാജ്യങ്ങളും ആവശ്യപ്പെടും. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, അയാട്ട, ലോകാരോഗ്യ സംഘടന എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. സുരക്ഷിതമായി ലോകത്തുടനീളം യാത്ര ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര അംഗീകൃത രേഖയായി ഇത് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ ഡിസംബർ 23 മുതൽ തുടങ്ങിയ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രലയം അധികൃതർ നൽകുന്ന സൂചനകൾ.
കോവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം പൊതുജനാരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ജനുവരി 17 മുതൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. നിലവിൽ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ ഗണത്തിൽപെടുന്നവർക്ക് കുത്തിവെപ്പെടുക്കാനായി ഓൺലൈനിൽ അപ്പോയൻറ്മെൻറ് എടുക്കാം. 60 വയസ്സും അതിനു മുകളിലും പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ ഇനിമുതൽ കോവിഡ് കുത്തിവെപ്പെടുക്കാനുള്ള തങ്ങളുെട സന്നദ്ധത അറിയിക്കാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേരു വിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾെപ്പടുന്ന മുറക്ക് ഇവർക്ക് കോവിഡ് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽനിന്ന് വരുകയും ചെയ്യും.
27 ഹെൽത്ത് സെൻററുകളിലും കോവിഡ് വാക്സിൻ കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണ കമ്പനിയുടെ വാക്സിൻ കൂടി അടുത്ത ദിവസം രാജ്യത്തെത്തും. കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും ഉൾെപ്പടുത്തിയിട്ടുണ്ട്. എല്ലാവർക്കും വാക്സിൻ നൽകുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. 16 വയസ്സിനും മുകളിലും പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.