ആരാധക മനംകവർന്ന താരസഞ്ചാരം
text_fieldsദോഹ: രണ്ടു ദിവസങ്ങളിലായി ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് ഒറ്റചോദ്യമേയുണ്ടായിരുന്നുള്ളൂ... മെസ്സിയെ എവിടെ കാണാം... ഏത് സ്റ്റേഡിയം സന്ദർശിക്കും.. ഏത് വഴി സഞ്ചരിക്കും. രണ്ടുദിവസത്തെ പര്യടനത്തിനായി ഖത്തറിലെത്തിയ പി.എസ്.ജി ടീമിലെ സൂപ്പർ താരങ്ങളെ ഒരു നോക്ക്കാണാനുള്ള വഴി തേടിയായിരുന്നു മലയാളികളും സ്വദേശികളും ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകരുടെ നെട്ടോട്ടം.
ഞായറാഴ്ച ഉച്ചയോടെ ദോഹയിലെത്തിയ താരപ്പടയുടെ സന്ദർശന പരിപാടികളും മറ്റുമൊന്നും പുറത്തു വിടാതെയായിരുന്നു ടൂർ പ്ലാൻ ചെയ്തത്. ടീം അംഗങ്ങൾ താമസിച്ച മിശൈരിബിലെ ബനിയൻ ട്രീ ഹോട്ടലിനു മുന്നിലായി ആരാധകരുടെ കേന്ദ്രം. ഉച്ചമുതൽ തന്നെ ഹോട്ടലിന്‍റെ പുറത്തായി തമ്പടിച്ചവർ, പുറത്തിറങ്ങുന്ന ഇഷ്ട താരങ്ങളെ എങ്ങനെയെങ്കിലും കാണാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയിൽ, പി.എസ്.ജി അകാദമി, ഖത്തർ ഫൗണ്ടേഷൻ, ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനായിറങ്ങുമ്പോൾ ഹോട്ടലിൽ നിന്നും ബസിലേക്കും കാറിലേക്കുമുള്ള കയറാനെത്തുമ്പോഴുള്ള നിമിഷത്തിനിടയിൽ കാമറയിൽ ഒപ്പിയെടുക്കാനുള്ള ധൃതിയായി.
ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, നെയ്മർ, സെർജിയോ റാമോസ്, മാർക്വിനോസ്, മാർകോ വെറാറ്റി, പ്രിസ്നൽ കിംപെംബെ, കെയ്ലർ നവാസ് തുടങ്ങിയ താരങ്ങൾക്കു പിന്നാലെയായിരുന്നു ആരാധകർ. അവർ സഞ്ചരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ അറിഞ്ഞ് സ്റ്റേഡിങ്ങളും ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തിരിപ്പായി. ഇതിനിടയിൽ ലോട്ടറിപോലെ ഭാഗ്യം വീണുകിട്ടുന്നവർ ഇഷ്ടതാരങ്ങളെ മൊബൈൽ ക്ലിക്കിൽ അകത്താക്കി സോഷ്യൽ മീഡിയ റീൽസിൽ പങ്കുവെച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.
എല്ലായിടത്തും കർശനമായ സുരക്ഷാ ക്രമീകരണങ്ങാളയിരുന്നു ഒരുക്കിയത്. അതിനിടയിലും ആരാധരെ അഭിവാദ്യം ചെയ്യാനും ഓട്ടോഗ്രാഫ് നൽകാനും സെൽഫിക്ക് പോസ് ചെയ്യാനുമൊന്നും സൂപ്പർ താരങ്ങളും മറന്നില്ല.
ശനിയാഴ്ച ഉച്ച മുതൽ ഹോട്ടലിന് മുന്നിൽ കാത്തു നിന്നിട്ടും മെസ്സിയെ കാണാതെ പോയതിന്‍റെ നിരാശയാണ് മലപ്പുറം സ്വദേശിയായ മെസ്സി ആരാധകൻ മുഹമ്മദ് റിസ്ലാൻ പങ്കുവെച്ചത്. എന്നാൽ, എയ്ഞ്ചൽ ഡി മരിയയും വെറാറ്റിയും മറ്റ് ഏതാനും താരങ്ങൾ വാഹനത്തിൽ കയറും മുമ്പേ കണ്ടതിന്‍റെ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.