മനുഷ്യാവകാശ വളന്റിയർമാരുടെ സേവനം ലോകകപ്പിലും
text_fieldsദോഹ: ഖത്തർ 2022 ലോകകപ്പിലും മനുഷ്യാവകാശ വളന്റിയർ സേവനമുണ്ടാകുമെന്ന് ഫിഫ. കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിൽ നടപ്പാക്കിയ മനുഷ്യാവകാശ വളന്റിയർ പൈലറ്റ് പ്രോജക്ട് വിജയമായതിനെ തുടർന്നാണ് പദ്ധതി ലോകകപ്പിലേക്കും നീട്ടുന്നത്.
2021 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന അറബ് കപ്പിൽ ഫിഫ പ്രത്യേകം പരിശീലനം നൽകിയ 12 മനുഷ്യാവകാശ വളന്റിയർമാരാണ് സിവിൽ സൊസൈറ്റി സംഘടനകളുടെ പിന്തുണയോടെ സേവനമനുഷ്ഠിച്ചത്. സുപ്രധാന കായിക ടൂർണമെൻറിൽ ഇതാദ്യമായാണ് മനുഷ്യാവകാശ വളന്റിയർ സങ്കൽപം നടപ്പാക്കുന്നത്.
ഫിഫ അറബ് കപ്പിൽ 12 മനുഷ്യാവകാശ വളന്റിയർമാർ സേവനമനുഷ്ഠിച്ചപ്പോൾ 29 മാച്ചുകളിൽ നിന്ന് 565 അഭിമുഖങ്ങളാണ് ഇവർ നടത്തിയത്. അഭിമുഖങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി. ആരാധകരുമായി ഇടപഴകുമ്പോഴുള്ള ഫിഫ വേൾഡ് കപ്പ് ഗ്രീവൻസ് മെക്കാനിസം സംബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർ ബോധവത്കരണം നടത്തുകയും ചെയ്തു. ഫിഫ അറബ് കപ്പിൽ പങ്കെടുക്കുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നത് മെച്ചപ്പെടുത്താൻ മനുഷ്യാവകാശ വളന്റിയർ പ്രോജക്ട് ഏറെ സഹായിച്ചെന്നും ഇത് സന്തോഷം നൽകുന്നുവെന്നും ഫിഫ മനുഷ്യാവകാശ, വിവേചന വിരുദ്ധ സമിതി മേധാവി ആൻഡ്രിയാസ് ഗ്രാഫ് പറഞ്ഞു.
മനുഷ്യാവകാശ വളന്റിയർ സേവനത്തിന്റെ പൈലറ്റ് പ്രോജക്ട് വിജയകരമായിരുന്നുവെന്നും ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിൽ പദ്ധതി തുടരാനാണ് തീരുമാനമെന്നും ഗ്രാഫ് വ്യക്തമാക്കി. 10 ടീം ലീഡർമാരും 96 മനുഷ്യാവകാശ വളന്റിയർമാരുമായിരിക്കും ലോകകപ്പിനുണ്ടാകുകയെന്നും ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.
ലോകകപ്പിന്റെ ഔദ്യോഗിക വളന്റിയർ പ്രോഗ്രാം ഈ വർഷം മാർച്ചിൽ ആരംഭിച്ചിരുന്നു. മനുഷ്യാവകാശ മേഖലയടക്കം നിരവധി വകുപ്പുകളിലേക്കുള്ള വളന്റിയർ അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. വളന്റിയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സന്ദർഭത്തിൽ തന്നെ ഏത് മേഖലയിലാണ് താൽപര്യമെന്ന് അപേക്ഷകർക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യവും പോർട്ടലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.