മാതൃകയാണ് 'കൂൾ ഖത്തർ'
text_fieldsദോഹ: മരുഭൂമിയിൽ എങ്ങനെ ഫുട്ബാൾ ലോകകപ്പ് നടത്തും എന്ന യൂറോപ്പിെൻറ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ലോകകപ്പ് വേദികളിൽ ഖത്തർ ഒരുക്കിയ ശീതീകരണ സംവിധാനം. ലോകകപ്പ് വേദികൾ ഓരോന്നായി സജ്ജമായിക്കൊണ്ടിരിക്കുേമ്പാൾ ഫുട്ബാൾ ലോകത്തും പുറത്തും ഏറെ ചർച്ചയാവുന്നതും സ്റ്റേഡിയങ്ങളിലെ ഈ 'കൂളിങ്' സിസ്റ്റം ആയിരിക്കും. 10 വർഷം മുമ്പ് ഫിഫ ലോകകപ്പിനായി ഖത്തർ ബിഡ് സമർപ്പിച്ചപ്പോൾ രാജ്യത്തിെൻറ മുന്നിലുള്ള വെല്ലുവിളികൾ തരണം ചെയ്യുന്നതിനായി മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കൃത്രിമ ശീതീകരണം. എല്ലാ സ്റ്റേഡിയങ്ങളും ഏതു സമയവും തണുത്ത കാലാവസ്ഥയിലേക്ക് മാറിയതോടെ, എപ്പോഴും കളി നടത്താമെന്നായി. 2010ൽ ഖത്തർ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾക്കുള്ള ശീതീകരണ സംവിധാനം രൂപകൽപന ചെയ്തതും നടപ്പിലാക്കിയതും. ഖത്തർ യൂനിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫ. ഡോ. സഈദ് അബ്ദുൽ അസീസ് അബ്ദുൽ ഗനിയായിരുന്നു ശീതീകരണ സംവിധാനം രൂപകൽപന ചെയ്യുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. അടുത്ത വർഷം നവംബർ-ഡിസംബർ മാസങ്ങളിലായി ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ ശരാശരി അന്തരീക്ഷ താപനില 18-24 ഡിഗ്രി സെൽഷ്യസായിരിക്കും. ടൂർണമെൻറിലുടനീളം ശാന്തമായ അന്തരീക്ഷം സ്റ്റേഡിയങ്ങൾക്കകത്ത് നിലനിർത്തുന്നതിൽ ശീതീകരണ സംവിധാനം പ്രധാന പങ്ക് വഹിക്കുമെന്നർഥം. ചൂടു കൂടിയ പ്രദേശങ്ങളിൽ എല്ലാ സമയങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും താരങ്ങൾക്കും കാണികൾക്കും ഒരുപോലെ മികച്ച അന്തരീക്ഷമൊരുക്കുന്നതിലും ശീതീകരണ സംവിധാനം വലിയ സഹായമാകും. ഇതുവരെ പേറ്റൻറ് എടുക്കാത്ത ശീതീകരണ സംവിധാനം എല്ലാവർക്കും സൗജന്യമായി രൂപകൽപന ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. 'ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൂളിങ് സംവിധാനത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ഈ സാങ്കേതിക വിദ്യക്കു പിന്നിൽ പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു. ഏതു രാജ്യക്കാർക്കും സംരംഭകർക്കും ഇത് ഉപയോഗിക്കാവുന്നതാണ്' -ഡോ. സഈദ് അബ്ദുൽ ഗനി പറയുന്നു. ലോകകപ്പിെൻറ എട്ട് സ്റ്റേഡിയങ്ങളിൽ ഏഴിലും ശീതീകരണ സംവിധാനം സ്ഥാപിച്ചതായും ഓരോ വേദിയിലും കളിക്കാർക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും ഒരുപോലെ മികച്ച അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കാണികളേക്കാൾ കളിക്കാർക്ക് കൂടുതൽ തണുപ്പ് അനിവാര്യമാണെന്നും ഓരോ വേദിയിലും ഒരേ അളവിൽ ഈ സാങ്കേതികവിദ്യ സ്ഥാപിക്കുകയായിരുന്നു പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിെൻറ ഐക്കൺ വേദിയായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആദ്യമായി ഈ സാങ്കേതികവിദ്യ സ്ഥാപിച്ചത്. ഇവിടെ സ്റ്റേഡിയത്തിൽ സ്ഥാപിക്കേണ്ട ചുമതലയാണുണ്ടായിരുന്നത്. എന്നാൽ, പിന്നീട് രൂപകൽപന ചെയ്യുമ്പോൾ തന്നെ ശീതീകരണ സംവിധാനവും രൂപകൽപന ചെയ്യേണ്ടി വന്ന സ്റ്റേഡിയമാണ് വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം. അൽ തുമാമ സ്റ്റേഡിയത്തിലെത്തുമ്പോൾ ശീതീകരണ സംവിധാനം കുറേക്കൂടി മികവുറ്റ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മുൻ പദ്ധതികളിൽനിന്നും ഏറെ പാഠമുൾക്കൊണ്ടാണ് പുതിയ വേദികളിൽ ഇതു സ്ഥാപിക്കുന്നത്. അൽ തുമാമയിൽ കൂളിങ് സംവിധാനം കാണികളുമായി കൂടുതൽ അടുത്താണിരിക്കുന്നത്. ഇരിപ്പിടങ്ങൾക്ക് താഴെയാണ് ഇവയുടെ സ്ഥാനം. സ്റ്റേഡിയത്തിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാനും സാങ്കേതികവിദ്യ ഏറെ സഹായകമാകും -അദ്ദേഹം വ്യക്തമാക്കി. ഓരോ സ്റ്റേഡിയത്തിലും ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നത് ഓരോ രീതിയിലാണ്, പ്രത്യേക ഏരിയകളിലും കൃത്യമായ സമയത്തിലുമാണ് കൂളിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. 2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങൾക്കാവശ്യമായ മുഴുവൻ വൈദ്യുതിയും ദോഹക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ പാനലിൽ നിന്നാണ് വരുന്നത്. ഖത്തർ എനർജി ആൻഡ് ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനിയാണ് ഇതിനു പിന്നിൽ. അതേസമയം, ഫുട്ബാളിന് പുറമേ, ഖത്തറിലെ മറ്റിടങ്ങളിലും കൂളിങ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. കതാറയിലെ ഷോപ്പിങ് പ്ലാസയിലും മുകൈനിസിലെ ഫാമുകളിലും ശീതീകരണ സംവിധാനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫുട്ബാളിനായി രൂപവത്കരിച്ച ശീതീകരണ സംവിധാനം ഖത്തറിെൻറ ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കും ഏറെ സഹായമാകുമെന്ന് ഡോ. സഈദ് പറയുന്നു. വേനലിലും ഫാമുകളിൽ കാർഷിക വിളകൾ വളരുന്നതിന് കുറഞ്ഞ ഊർജം ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നും അതുവഴി പ്രാദേശിക ഉൽപന്നങ്ങൾ കൂടുതലായി വികസിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.