ഖത്തർ സർവകലാശാലയിലെ ആദ്യ മെഡിക്കൽ ബാച്ച് പുറത്തിറങ്ങി
text_fieldsദോഹ: ഖത്തർ സർവകലാശാലയിലെ കോളജ് ഓഫ് മെഡിസിനിൽനിന്ന് (സി.എം.ഇ.ഡി) ബിരുദ പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാർഥികൾ പുറത്തിറങ്ങി. ആറ് വർഷത്തെ മെഡിക്കൽ ഡോക്ടർ (എം.ഡി) േപ്രാഗ്രാം പൂർത്തിയാക്കി പുറത്തിറങ്ങിയ 46 വിദ്യാർഥികളിൽ 17 പേർ ഖത്തരികളാണ്.
മെഡിക്കൽ എജുക്കേഷൻ, രോഗീപരിരക്ഷ, മെഡിക്കൽ ഗവേഷണം, കമ്യൂണിറ്റി ഔട്ട്റീച്ച് തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കോളജ് ഓഫ് മെഡിസിൻ പ്രവർത്തിക്കുന്നത്.
ആദ്യ ബാച്ചിെൻറ ബിരുദദാന ചടങ്ങിൽ പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി, മുൻ ആരോഗ്യ മന്ത്രിയും കാർഡിയോളജിസ്റ്റ് കൺസൾട്ടൻറുമായ ഡോ. ഹാജർ ബിൻ അഹ്മദ്, എച്ച്.എം.സി മെഡിക്കൽ എജുക്കേഷൻ വിഭാഗം തലവനും ഡെപ്യൂട്ടി മെഡിക്കൽ പ്രസിഡൻറുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ, എച്ച്.എം.സി മെഡിക്കൽ ഡയറക്ടറും ഇഹ്തിറാസ് ജോയൻറ് വർക്കിങ് കമ്മിറ്റി ചെയർമാനുമായ ഡോ. യൂസുഫ് അൽ മസ്ലമാനി, ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസ് വൈസ് പ്രസിഡൻറ് ഡോ. അസ്മ ആൽഥാനി എന്നിവർ പങ്കെടുത്തു.
ഖത്തർ സർവകലാശാല കോളജ് ഓഫ് മെഡിസിൻ അധികൃതരും ഫാക്കൽറ്റി അംഗങ്ങളും പൂർവ വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു.
2014ൽ അമീറിൻെറ ഉത്തരവ് പ്രകാരം ഖത്തർ സർവകലാശാലയുടെയും ഹമദ് മെഡിക്കൽ കോർപറേഷെൻറയും ആഭിമുഖ്യത്തിലാണ് കോളേജ് ഓഫ് മെഡിസിന് തുടക്കം കുറിച്ചത്.
2015ൽ ആദ്യ ബാച്ച് പഠനം ആരംഭിച്ചു. ഇത് ചരിത്രമാണെന്നും രാജ്യത്തെ ആദ്യ ദേശീയ മെഡിക്കൽ കോളജിൽനിന്നുള്ള പ്രഥമ ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുകയെന്ന ഖത്തറിെൻറ സ്വപ്നമാണ് പുലർന്നിരിക്കുന്നതെന്നും സി.എം.ഇ.ഡി ഡീൻ ഡോ. ഈഗൻ ടോഫ്റ്റ് ചടങ്ങിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.