അൽ ഗറാഫ പാർക്കിൽ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്ക്
text_fieldsxദോഹ: രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുകളുമായി അൽ ഗറാഫ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കൊടും ചൂടിലും സന്തുലിതമായ താപനിലയിൽ പ്രയാസമില്ലാതെ ജോഗിങ്ങും നടത്തവും ചെയ്യാമെന്നതാണ് ഇതിെൻറ സവിശേഷത. ഗറാഫയിൽ 50,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ പ്രതിദിനം മൂവായിരത്തോളം സന്ദർശകരെ ഉൾക്കൊള്ളാനാകും. ബ്യൂട്ടിഫിക്കേഷൻ ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ അൽ ഷഫലഹ് സെൻററിൽനിന്നുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പങ്കെടുക്കുകയും പാർക്കിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഏത് കാലാവസ്ഥയിലും 26 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനുമിടയിൽ ജോഗിങ്ങിനും നടക്കാനുമുള്ള ട്രാക്കാണ് പാർക്കിലെ പ്രധാന സവിശേഷത.
അതിനൂതനമായ ശീതീകരണ സംവിധാനമാണ് അശ്ഗാൽ ട്രാക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 50 ശതമാനം പ്രവർത്തന ചെലവ് കുറച്ച് സ്ഥാപിച്ച ശീതീകരണ സംവിധാനത്തിെൻറ പേറ്റൻറുമായി ബന്ധപ്പെട്ട പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക, പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ശീതീകരണ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് പൂർണമായും സൗരോർജത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ട്രാക്കിനകത്തെ താപനില സ്വയം കുറക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുൾപ്പെടും. തണുത്ത വായു പുറത്ത് പോകാതെ ട്രാക്കിനകത്തേക്ക് തന്നെ സർക്കുലേറ്റ് ചെയ്യുന്ന രീതിയിൽ മരങ്ങളും വള്ളിച്ചെടികളും ഉപയോഗപ്പെടുത്തിയാണ് ട്രാക്ക് സജ്ജമാക്കിയിരിക്കുന്നത്.
പുറത്തുനിന്ന് ഇടപെടാതെ തന്നെ താപനില 10 ഡിഗ്രിയോളം കുറക്കാൻ സംവിധാനത്തിന് സാധിക്കും. എയർ കണ്ടീഷണറുകളിൽനിന്നുള്ള വായു സർക്കുലേഷൻ സാധ്യമാക്കുന്നതിന് ഇസ്ലാമിക്-മഷ്റബിയ ശൈലിയിലുള്ള ഘടനയാണ് ട്രാക്കിൽ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ദിശകളിൽനിന്നും ട്രാക്കിനെ കവർ ചെയ്യാൻ വിധത്തിൽ വേഗത്തിൽ വളർന്ന് പന്തലിക്കുന്ന വള്ളിച്ചെടികളാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. താപനില കുറക്കുന്നതിൽ ട്രാക്കിലെ റബറൈസ്ഡ് പ്രതലവും വലിയ ഘടകമാകും.
നിരവധി തവണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വിധേയമാക്കിയതിനു ശേഷമാണ് ട്രാക്ക് തുറന്നു കൊടുത്തിരിക്കുന്നത്.കൂടാതെ, വിശാലമായ പുൽത്തകിടികൾ, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, സൈക്കിൾ പാത എന്നിവയും നാല് റസ്റ്റാറൻറുകളും സൈക്കിൾ വാടകക്ക് നൽകുന്ന ഷോപ്പും ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായുള്ള കിയോസ്കുകളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.