മരുഭൂമിയിലെ കർഷകന് മൈന്‍ഡ് ട്യൂണിന്റെ ആദരം
text_fieldsദോഹ: മരുഭൂമിയുടെ മണ്ണിൽ വിത്തിറക്കി ജൈവകൃഷിയിലൂടെ വിളവുകൾ കൊയ്തെടുത്ത കായല്‍മഠത്തില്‍ സെയ്താലിക്കുട്ടിക്ക് മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സിന്റെ ആദരം. വുകൈറിലുള്ള കൃഷിയിടത്തിലെത്തിയാണ് മൈന്‍ഡ് ട്യൂണ്‍ പ്രവര്‍ത്തകര്‍ സെയ്താലിക്കുട്ടിയെ ആദരിച്ചത്. മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളബന്ധം നിലനിര്‍ത്തുകയും പരിസ്ഥിതിസംരക്ഷണത്തിനും ശുദ്ധമായ ഭക്ഷ്യസംസ്കാരത്തിനും കാരണക്കാരനാവുകയും ചെയ്യുന്നത് മഹത്തായ കാര്യമാണെന്നും മരുഭൂമിയെ മലര്‍വാടിയാക്കാനും പച്ചപ്പിനാല്‍ പൊതിഞ്ഞ് സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് സെയ്താലിക്കുട്ടിയെ ആദരിക്കുന്നതെന്നും മൈന്‍ഡ് ട്യൂണ്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് സെയ്താലിക്കുട്ടിക്ക് മെമന്റോ സമ്മാനിച്ചു. ഗ്ലോബല്‍ ചെയര്മാന് ഡോ. അമാനുല്ല വടക്കാങ്ങര, അബ്ദുല്ല പൊയില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല, മുത്തലിബ് മട്ടന്നൂര്‍, ജാഫര്‍ മുറിച്ചാണ്ടി, പി.എച്ച്. ഷമീര്‍ എന്നിവർ സംസാരിച്ചു. യൂസഫ് കായല്‍മാടത്തില്‍, റസാഖ് കായല്‍മഠത്തില്‍, നാസര്‍ കായല്‍ മഠത്തില്‍, മുഹമ്മദ് ശരീഫ്, നൗഫല്‍ കുറ്റൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സെയ്താലിക്കുട്ടി നന്ദി പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര് നടക്കാവിലെ കാര്‍ഷിക കുടുംബമായ കായല്‍മഠത്തില്‍ ജനിച്ചുവളര്‍ന്ന സെയ്താലിക്കുട്ടി ചെറുപ്പം മുതലേ കൃഷിയോട് താല്പര്യമുള്ള വ്യക്തിയായിരുന്നു. യൗവനത്തിൽ ഖത്തറിലെത്തിയ അദ്ദേഹം കണ്ടുവളര്‍ന്ന കൃഷിസംസ്കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയംവരിച്ച് പ്രവാസിസമൂഹത്തിന് മാതൃകയായി. മനസ്സുവെച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്.
മണ്ണ് ചതിക്കില്ലെന്നത് പരമാര്‍ഥമാണെന്ന് സെയ്താലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതല്‍ കൃഷിയിറക്കാന്‍ പ്രോത്സാഹനമാണ്. മരുഭൂമിയില്‍ കൃഷി ചെയ്യുക ശ്രമകരമാണ്. മണ്ണൊരുക്കിയും വളം ചേര്‍ത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കില്‍ ക്ഷമയും കൃഷിയോട് താല്പര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നതിനെക്കുറിച്ചും ധാരണ വേണം -സെയ്താലിക്കുട്ടി പറഞ്ഞു. നിരന്തര പരിശ്രമംകൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവകൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.