ഉസ്ബകിനോട് കീഴടങ്ങി; ഖത്തറിന്റെ ലക്ഷ്യം നാലാം റൗണ്ടിൽ ഒന്നാമൻ
text_fieldsലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറും ഉസ്ബകിസ്താനും തമ്മിലെ മത്സരത്തിൽ നിന്ന്
ദോഹ: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യതയുടെ മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഖത്തറിന് തോൽവി. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ കരുത്തരായ ഉസ്ബകിസ്താൻ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഖത്തറിനെ വീഴ്ത്തിയത്. തോറ്റെങ്കിലും, ഗ്രൂപ് ‘എ’യിൽനിന്ന് നാലാം സ്ഥാനക്കാരായി ഖത്തറിന് നാലാം റൗണ്ടിലേക്ക് ഇടം ഉറപ്പിക്കാനായെന്ന് ആശ്വസിക്കാം. മറ്റൊരു ജി.സി.സി എതിരാളിയായ യു.എ.ഇ കിർഗിസ്താന് മുന്നിൽ 1-1ന് സമനില പാലിച്ചു.
താഷ്കന്റിൽ നടന്ന മത്സരത്തിൽ കരുത്തരായ ഇലവനുമായാണ് ഉസ്ബകിസ്താൻ കളിച്ചത്. കളിയുടെ ആദ്യ പകുതി മുതൽ ശക്തമായ മേധാവിത്വം സ്ഥാപിച്ച ഉസ്ബക് പട ഒരുഘട്ടത്തിൽ പോലും ഖത്തറിന് അവസരം തുറന്നുനൽകിയില്ല.കളിയുടെ 28ാം മിനിറ്റിൽ അസിസ്ബെക് തുർഗൻബൊയേവിലൂടെയാണ് ഗോളടി തുടങ്ങിയത്. 86ാം മിനിറ്റിൽ ഷുമറോദോവും, ഇഞ്ചുറി ടൈമിൽ ഇഗോർ സെർജീവും ലക്ഷ്യം കണ്ടതോടെ ഖത്തർ ദയനീയ തോൽവി ഉറപ്പാക്കി.
മൂന്നാം റൗണ്ടിലെ നാല് ഗ്രൂപ്പുകളിൽനിന്നുള്ള എട്ടു ടീമുകളാണ് നാലാം റൗണ്ടിൽ കളിക്കുന്നത്. നാല് ടീമുകൾ വീതം രണ്ടു ഗ്രൂപ്പുകളായി ഒക്ടോബറിൽ നടക്കുന്ന മത്സരത്തിലൂടെ ആദ്യ സ്ഥാനക്കാരായ രണ്ടുപേർ ലോകകപ്പിന് യോഗ്യത ഉറപ്പിക്കും. മികച്ച മത്സരം നടക്കുന്ന നാലാം റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി ലോകകപ്പ് ടിക്കറ്റുറപ്പിക്കുകയാകും ഇനി ഖത്തറിന്റെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.