സുഹൈൽ ഫാൽക്കൺ എക്സിബിഷന് പ്രൗഢ സമാപനം; അഞ്ച് ദിനം, 80,000 സന്ദർശകർ
text_fieldsസുഹൈൽ -2026 ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷനിൽനിന്ന്
ദോഹ: മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രദർശനവും വിൽപനയും ക്യാമ്പിങ് സാമഗ്രികളുമൊരുക്കി കതാറ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച പത്താമത് ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ സുഹൈൽ -2026 പ്രൗഢഗംഭീരമായി സമാപിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന പ്രദർശനം കാണാൻ 80,000-ത്തിലധികം സന്ദർശകരാണ് എത്തിയത്. ഉദ്ഘാടന ദിവസം മുതൽ പ്രദർശനത്തിന്റെ അവസാന മണിക്കൂറുകൾ വരെ വലിയ പൊതുജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
ഫാൽക്കൺ പക്ഷികളുടെ ലേലം സമാപന ദിവസത്തെ പ്രധാന ആകർഷണമായിരുന്നു. അപൂർവവും മികച്ചതുമായ പരുന്തുകളെ സ്വന്തമാക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി ഫാൽക്കൺ പ്രേമികളാണ് ലേലത്തിൽ പങ്കെടുത്തത്. വിലയേറിയതും അപൂർവവുമായ ഫാൽക്കണുകളെ സ്വന്തമാക്കാൻ ലേലത്തിൽ കടുത്ത മത്സരവും നടന്നു.
പരമ്പരാഗത അറബ് പൈതൃകവും പെരുമയും ഖത്തറിന്റെ സംസ്‌കാരവും പുതുതലമുറക്ക് പകർന്നുനൽകി, വാണിജ്യ -വിനോദ പരിപാടികൾ കോർത്തിണക്കി ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ സുഹൈൽ എക്സിബിഷൻ, മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിലൊന്നാണ്.
ഖത്തറിന്റെ വാർഷിക സാംസ്കാരിക -വിനോദ പരിപാടികളിലൊന്നായ മേളയിൽ ഇത്തവണ14 പ്രമുഖ രാജ്യങ്ങളിൽനിന്നായി നിരവധി കമ്പനികളാണ് പങ്കെടുത്തത്. മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ വേട്ടയാടൽ, ഫാൽക്കൺ വളർത്തൽ, ക്യാമ്പിങ് സാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്ന 155-ലധികം സ്റ്റാളുകളാണ് ഒരുക്കിയത്. വിനോദ പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
എക്സിബിഷൻ സംഘാടകർക്കും സ്പോൺസർമാർക്കും കതാറ ജനറൽ മാനേജരും സുഹൈൽ എക്സിബിഷൻ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച പവലിയൻ, മികച്ച ഗാരേജ് തുടങ്ങി വിവിധ കാറ്റഗറികളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഖത്തറിന്റെ പരമ്പരാഗത പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ വലിയ മാധ്യമ ശ്രദ്ധയും വ്യാപാര മുന്നേറ്റവും നേടാൻ ഇത്തവണത്തെ എക്സിബിഷന് സാധിച്ചതായി സംഘാടകർ വ്യക്തമാക്കി. അടുത്ത പതിപ്പിനായുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും സുപ്രീം ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നദ് അറിയിച്ചു.
പണത്തിനുംമീതെ പറക്കും ഈ ഫാൽക്കണുകൾ
ദോഹ: പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് പ്രശസ്തമായ പഴഞ്ചൊല്ലാണ്. പണത്തിന്റെ സ്വാധീനത്തെയും ശക്തിയെയും വിശദമാക്കനാണ് ഈ പ്രയോഗം സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ, അറബികളുടെ പ്രിയങ്കരനായ ഫാൽക്കൺ പക്ഷികളുടെ വില അറിഞ്ഞാൽ മൂക്കത്ത് വിരൽവെച്ചുപോകും -2.50 ലക്ഷം ഖത്തരി റിയാൽ, അഥവാ 65 ലക്ഷത്തിലേറെ രൂപ...
കതാറ കൾചറൽ വില്ലേജിൽ സംഘടിപ്പിച്ച സുഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിലെ സമാപന ദിവസം നടന്ന ഫാൽക്കൺ ലേലത്തിൽ സാലിം അലി അൽ ആദം സ്വന്തമാക്കിയ മംഗോളിയൻ ഇനത്തിൽപെട്ട ഫാൽക്കന്ണിന്റെ വിലയാണിത്.
ഫാൽക്കൺ പക്ഷികളുടെ ലേലം സമാപന ദിവസത്തെ പ്രധാന ആകർഷണമായിരുന്നു. അപൂർവവും മികച്ചതുമായ പരുന്തുകളെ സ്വന്തമാക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി ഫാൽക്കൺ പ്രേമികളാണ് ലേലത്തിൽ പങ്കെടുത്തത്. അപൂർവയിനം മികച്ച ഫാൽക്കണുകളെ സ്വന്തമാക്കാൻ കടുത്ത മത്സരവും അരങ്ങേറി. ഫാൽക്കണുകളുടെ സൗന്ദര്യം, ഭാരം, നിറം, അവയുടെ പ്രത്യേക ബ്രീഡ് എന്നിവ അടിസ്ഥാനമാക്കിയാണ് ലേലത്തിൽ തുക നിശ്ചയിക്കുന്നതും വിറ്റഴിക്കുന്നതും. മംഗോളിയൻ ഇനത്തിൽതന്നെ പെട്ട മറ്റൊരു ഫാൽക്കൺ 90,000 ഖത്തർ റിയാലിന് നായിഫ് ഹമദ് അൽ ഷഹ് വാനിയും കസാഖ് ഇനത്തിൽ പെട്ട മറ്റൊരു ഫാൽക്കൺ 80,000 ഖത്തരി റിയാലിന് ജാബിർ അലി അൽ ദഹാബീബും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

