കൈയടി നേടി ബയോബബ്ളിന്‍റെ ഖത്തർ മോഡൽ
text_fieldsദോഹ: കോവിഡ് വ്യാപന ഭീതിയുടെ മറ്റൊരു കാഴ്ചയായിരുന്നു കാണികൾക്ക് മുമ്പാകെ അടച്ചിട്ട കളിക്കളങ്ങളും ഒഴിഞ്ഞ ഗാലറികളും. താരങ്ങൾക്ക് കർശന സുരക്ഷയുടെ ബയോബബ്ളും ഇതുപോലെതന്നെ. ഈ ഭീതിതമായ കാലത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഖത്തർ ലോകകപ്പിന് സജ്ജമായത്. ബയോബബ്ൾ സംവിധാനത്തിൽ കളിക്കാർക്കും കാണികൾക്കും ഒരുപോലെ സംരക്ഷണം ഒരുക്കി, സുരക്ഷിതമായ മത്സരങ്ങൾ സംഘടിപ്പിച്ച ഖത്തറിന്‍റെ ബയോബബ്ൾ പ്രോട്ടോകോൾ വിജയകരമെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തർ മെഡിക്കൽ ജേണലിൽ കോവിഡാനന്തര ഫുട്ബാൾ ലീഗുകളുടെ സംഘാടനത്തെ കുറിച്ച് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കാണികളെ പ്രവേശിപ്പിച്ചും അല്ലാതെയും ഖത്തറില്‍ നടത്തിയ വിവിധ ടൂര്‍ണമെന്റുകളാണ് പഠനവിധേയമാക്കിയത്. 2020 നവംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ആറ് മാസക്കാലയളവില്‍, ഫിഫ ക്ലബ് ലോകകപ്പ്, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളും അമീര്‍ കപ്പ് ഫൈനലും നടന്നു. 30 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കിയാണ് മത്സരം നടത്തിയത്.
ഖത്തര്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആർ.ടി.പി.സി.ആര്‍ ഫലങ്ങളാണ് പഠനത്തിന് ആധാരമാക്കിയത്. 12,250 ഫലങ്ങളില്‍ 3158 പേര്‍ ബയോബബ്ളില്‍ ഉള്ളവരായിരുന്നു. ഇതില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റിവ് ആയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനവുമായിരുന്നു. 44 മാച്ച് നടത്തിയിട്ടും ഒരു താരത്തിനും കോവിഡ് ബാധിച്ചില്ല എന്നത് ബയോബബ്ള്‍ സംവിധാനത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് കാണികള്‍ക്കിടയില്‍ പതിനായിരത്തിലേറെ കോവിഡ് പരിശോധന നടത്തിയിട്ട് ഒരാള്‍ക്ക് മാത്രമാണ് പോസിറ്റിവ് കാണിച്ചത്.
എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ പങ്കാളികളായ 44 മത്സരങ്ങൾക്ക് ഖത്തർ വേദിയായി. ഇവരിൽ മൂന്ന് പ്രാദേശിക സംഘാടക സമിതി അംഗങ്ങളും രണ്ട് മാച്ച് ഒഫീഷ്യലുകളും ഉൾപ്പെടെ അഞ്ചുപേർക്കാണ് കോവിഡ് പോസിറ്റിവായത്. കളിക്കാർ ആരുംതന്നെ പോസിറ്റിവുമായിട്ടില്ല. കോവിഡ് പോസിറ്റിവായവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല, ആശുപത്രി പ്രവേശനമോ ചികിത്സയോ ആവശ്യവുമായിരുന്നുമില്ല -റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫുട്ബാൾ താരങ്ങൾ, റഫറിമാർ, മാച്ച് ഒഫീഷ്യൽസ്, പ്രദേശിക സംഘാടക സമിതി അംഗങ്ങൾ, ഹോട്ടൽ, സെക്യൂരിറ്റി ജീവനക്കാർ തുടങ്ങിയവരെ ചേർത്താണ് പഠനം നടത്തിയതെന്ന് റിപ്പോർട്ട് തയാറാക്കിയ അബ്ദുൽ വഹാബ് അൽ മുസ്ലഹ്, നൗഷാദ് അഹമ്മദ് ഖാൻ, സമീർ അബ്ദുൽറഹ്മാൻ, മുഹമ്മദ് ആസിം, അയ്മൻ അൽ മെൻയാർ, ഗോർഡൻ പെന്നി, ഹസൻ അൽഥാനി എന്നിവർ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനു പിന്നാലെ, കാണികൾക്ക് പ്രവേശനം നൽകിക്കൊണ്ട് ഫുട്ബാൾ ലീഗുകൾ പുനരാരംഭിക്കുമ്പോൾ നിരവധി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അവയിൽ പ്രധാനമായിരുന്നു ബയോബബ്ൾ സംവിധാനം. കളിക്കാർക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും വിവിധ മാർഗങ്ങളിലൂടെ ജൈവ സുരക്ഷവേലി തീർത്ത് നടത്തിയ ടൂർണമെന്‍റുകൾ ഫലപ്രദമായ രീതിയിൽ വിജയകരമായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
2020-2021 കാലയളവിൽ വിവിധ കായിക ഇനങ്ങൾ ബയോബബ്ൾ സുരക്ഷയിൽ നടത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഖത്തർ. മറ്റു രാജ്യങ്ങൾ യാത്രവിലക്ക് ഏർപ്പെടുത്തിയും വിമാനപാത അടച്ചുപൂട്ടിയും കർശനമാക്കിയപ്പോൾ വിമാനപാതകൾ തുറന്നുനൽകിയ ഖത്തറിനെ വിവിധ രാജ്യങ്ങൾ പരിശീലനത്തിനും സൗഹൃദ മത്സരങ്ങൾക്കുമുള്ള വേദികളുമാക്കി മാറ്റി. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സംഘാടകര്‍ക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് ഈ പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.