ചില ഭാഗങ്ങളിൽ ശക്തമായ മഴ; ഒറ്റപ്പെട്ട മഴക്ക് ഇന്നും സാധ്യത
text_fieldsദോഹ: ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ മറ്റ് ചിലയിടങ്ങളിൽ നേരിയ തോതിലേ മഴ പെയ്തുള്ളൂ. ദോഹയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കടലും പ്രക്ഷുബ്ധം ആകാൻ സാധ്യതയുണ്ട്. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്ത ശക്തമായ മഴയിൽ രാജ്യത്തിെൻറ താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും ടണലുകളിലും ഉണ്ടായ വെള്ളം നീക്കുന്നതിന് അധികൃതർ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് നടത്തിയത്. ശനിയാഴ്ച പെയ്ത റെക്കോഡ് മഴയിലും ഞായർ, തിങ്കൾ ദിവസങ്ങളിലെ മഴയിലുമുണ്ടായ വെള്ളക്കെട്ട് നീക്കുന്നതിന് ഉൗർജിത പ്രവർത്തനമാണ് നടത്തിയത്. മുനിസിപ്പാലിറ്റി ആൻറ് പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴിലെ റെയിൻഫാൾ എമർജൻസി കമ്മിറ്റി നേതൃത്വത്തിലാണ് വെള്ളം ഒഴിവാക്കിയത്. മൂന്ന് ദിവസത്തിനിടെ വിവിധ പ്രദേശങ്ങളിൽ 43 ദശലക്ഷം ഗാലൻ വെള്ളമാണ് നീക്കിയതെന്ന് കമ്മിറ്റി മേധാവി സഫർ മുബാറക്ക് അൽ ഷാഫി പറഞ്ഞു.
6720 ടാങ്കർ ലോഡുകളിലായാണ് റോഡുകളിലെയും ടണലുകളിലെയും വെള്ളം നീക്കിയത്. രാജ്യത്ത് വർഷങ്ങൾക്കിടെ ആദ്യമായുണ്ടായ മണിക്കൂറുകൾ നീണ്ട മഴയിൽ പൊങ്ങിയ വെള്ളം നീക്കാൻ 414 തൊഴിലാളികളാണ് അക്ഷീണം പ്രയത്നിച്ചത്. 307 ടാങ്കർ ലോറികളാണ് സർവീസ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പബ്ലിക് വർക്സ് അതോറിറ്റി, സിവിൽ ഡിഫൻസ്, ലഖ്വിയ, അൽ ഫാസ എന്നിവരുമായി യോജിച്ച് പ്രവർത്തിച്ച് ഗതാഗതം സുഗമമാക്കി. താമസ കേന്ദ്രങ്ങളിലെയും വീടുകളിലെയും വെള്ളം ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ദോഹ, അൽ റയ്യാൻ മുനിസിപ്പാലിറ്റികളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വക്റ, അൽ ദായെൻ, അൽ ഖോർ, അൽ ദാഖിറ മുനിസിപ്പാലിറ്റികളിൽ ഭാഗികമായും മഴ ലഭിച്ചു. മൂന്ന് ദിവസത്തിനിടെ മുനിസിപ്പാലിറ്റികളിലെ കൺട്രോൾ റൂമുകളിൽ 1555 വിളികളാണ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.