സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരം; ഖത്തർ പ്രവാസി ഷിറാസ് അബ്ദുല്ലക്ക് മൂന്നാം സ്ഥാനം
text_fieldsസംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി പുരസ്കാരത്തിന് അർഹമായ ഫോട്ടോ
ഷിറാസ് അബ്ദുല്ല
ദോഹ: സംസ്ഥാന സർക്കാറിന്റെ ഫോട്ടോഗ്രഫി പുരസ്കാര മത്സരത്തിൽ മൂന്നാം സ്ഥാനം ഖത്തറിലെ പ്രവാസി ഷിറാസ് അബ്ദുല്ലക്ക്. 'ഡിജിറ്റൽ ജീവിതം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 'തൊട്ടരികിൽ, തൊട്ടറിയാനാവാതെ' എന്ന ഫോട്ടോഗ്രഫിക്കാണ് പുരസ്‌കാരം ലഭിച്ചത്. ജനിച്ച നാട്ടില്‍നിന്ന് ജീവിതവുമായി ഇഴുകി ചേര്‍ന്ന ആഘോഷങ്ങളും ചടങ്ങുകളും കുടുംബവും സുഹൃത്തുക്കളുമായും ഒക്കെ ഒറ്റപ്പെട്ട് കടലിനിക്കരെ കഴിയുന്ന പ്രവാസിയുടെ വിരഹവും സങ്കടവും വലുതാണ്. പ്രവാസിയുടെ ജീവിതത്തിലെ വിരഹ സങ്കടങ്ങളെ കുറക്കുന്നതിൽ ഡിജിറ്റൽ രംഗത്തെ മുന്നേറ്റം എങ്ങനെ സ്വാധീനിച്ചുവെന്ന് ഈ ചിത്രം പങ്കുവെക്കുന്നു. ഡിജിറ്റൽ രംഗത്തെ മുന്നേറ്റം അതിന്‍റെ ആഴം കുറച്ചിട്ടുണ്ട്, എങ്കിലും സാന്നിധ്യത്തോളം തീവ്രതയുള്ള മറ്റൊന്നും വികാരപ്പകര്‍ച്ചകള്‍ പങ്ക് വെക്കാന്‍ കഴിയുന്നതല്ല എന്ന് ഷിറാസ് അബ്ദുല്ല പകർത്തിയ ചിത്രം പ്രേക്ഷകനോട് പറയുന്നു.
25000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സണ്ണി ജോസഫ്, ഇ.വി. ശ്രീകുമാർ, കെ. അനിൽകുമാർ, ഐ.പി.ആർ.ഡി ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വ്യാഴാഴ്ച സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. മത്സര വിഭാഗത്തിൽ പി.എ. അനൂപ് കുമാർ ഒന്നാം സ്ഥാനവും കെ. അനിൽ കുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നിരവധി ഫോട്ടോഗ്രഫി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഷിറാസ് ഫോട്ടോഗ്രഫിയെ ഹോബിക്കപ്പുറം ജീവിതമായാണ് കാണുന്നത്. പ്രഥമ രാധാകൃഷ്ണൻ ചാക്യാട്ട് ഫോട്ടോഗ്രഫി പുരസ്കാരം, ലോക കേരള സഭ ഫോട്ടോഗ്രഫി പുരസ്കാരം, ഖത്തർ ദോ ഫെസ്റ്റിവൽ പുരസ്കാരം, ഖത്തർ നാഷണൽ ഡേ ഫോട്ടോഗ്രഫി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ഷിറാസ് സ്വന്തമാക്കിയിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തർ പ്രവാസിയായ ഷിറാസ് സിതാര കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ്. പയ്യോളി ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, കോട്ടയം പ്രസ്‌ക്ലബ്ബിന്റെ ജേണലിസം ആൻഡ് വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. ഡോ. മുനീറ ഷിറാസാണ് ഭാര്യ. വിദ്യാര്‍ഥിയായ അബ്ദുല്‍ ഹാദിയാണ് മകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

