സ്റ്റേഡിയം തൊഴിലാളികൾ ജോലി ചെയ്യും; ചൂടകറ്റും വസ്ത്രവുമായി
text_fieldsദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലെ സ്റ്റേഡിയം നിർമ്മാണരംഗത്തുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് സുപ്രീം കമ്മിറ്റി ശീതീകരണ വസ്ത്രം വിതരണം ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നീഷെ കമ്പനി വികസിപ്പിച്ചെടുത്ത ചൂടിനെ അകറ്റാനുള്ള പ്രത്യേക വസ്ത്രത്തിന് ശരീരോഷ്മാവ് 15 ഡിഗ്രി സെൽഷ്യസ് വരെയായി കുറക്കാൻ സാധിക്കും. പരീക്ഷണാർഥം കഴിഞ്ഞ വർഷം നടപ്പാക്കിയ വസ്ത്രം വിജയകരമായതിനാൽ പൂർണ തോതിൽ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തീരുമാനിക്കുകയായിരുന്നു.
തൊഴിലാളികളുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ പ്രാപ്തിയുള്ളതാണ് ശീതീകരണ വസ്ത്രമെന്നും കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഇത് സംബന്ധിച്ചുള്ള ഗവേഷണത്തിലായിരുന്നുവെന്നും നിരവധി സാധ്യതകൾ മുന്നിലെത്തിയെങ്കിലും അവയെല്ലാം ഖത്തറിെൻറ കാലാവസ്ഥക്കും പരിസ്ഥിതിക്കും അനുയോജ്യമായിരുന്നില്ലെന്നും സുപ്രീം കമ്മിറ്റി തൊഴിലാളി ക്ഷേമ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു.
തൊഴിലാളികൾക്ക് ഇതിെൻറ പ്രയോജനം പൂർണമായും ലഭിക്കണമെന്നത് സുപ്രീം കമ്മിറ്റിയുടെ നിർബന്ധമായിരുന്നു. ടെക്നീഷെയുടെ ഉൽപന്നങ്ങളാണ് ഒടുവിൽ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു പുതിയ ഉൽപന്നമാണ്. ഖത്തറിലെ തൊഴിലാളികൾക്ക് മാത്രമായി നിർമ്മിച്ചത്. തുറസ്സായ സ്ഥലങ്ങളിൽ കടുത്ത ചൂടിൽ തൊഴിലെടുക്കുന്നവർക്ക് ഇത് വലിയ പ്രയോജനം ചെയ്യും. തൊഴിലാളികൾക്ക് മികച്ച സുരക്ഷയും ആരോഗ്യപരിരക്ഷയും നൽകുന്നതിൽ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു ഉദാഹരമാണിത്. ഖുതുബ് വ്യക്തമാക്കി. തൊഴിലാളികൾക്ക് വേണ്ടി ഇതാദ്യമായാണ് എയർ കൂൾ സ്യൂട്ട് വികസിപ്പിച്ചെടുക്കുന്നത്. കൊടും ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായിരിക്കും പ്രാഥമിക ഘട്ടത്തിൽ ഇതിെൻറ പ്രയോജനം ലഭിക്കുക. 3500 ശീതീകരണ വസ്ത്രങ്ങളാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളത്. ഫോർമുല ൈഡ്രവർമാർ ധരിക്കുന്ന സാങ്കേതിക വിദ്യകളാണ് എയർ കൂൾ സ്യൂട്ടിലും പ്രയോഗിച്ചിരിക്കുന്നത്.
അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിൽ നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തുകയെന്നതിനുള്ള നേർസാക്ഷ്യമാണിതെന്നും മഹ്മൂദ് ഖുതുബ് പറഞ്ഞു. സാങ്കേതികവിദ്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ്. ലോകത്തിൽ തന്നെ ഏറ്റവും മികച്ച സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് ഇത് സ്വാധീനം ചെലുത്തുമെന്നും ടെക്നീഷെ യൂ കെ മാനേജിംഗ് ഡയറക്ടർ ജെയിംസ് റസൽ പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളിലായി 30000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.