സോമാലിലാൻഡ് അംഗീകാരം, പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്രായേലിനെതിരെ ഒ.ഐ.സി
text_fieldsഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ് അൽ മുറൈഖി പങ്കെടുത്തപ്പോൾ
ദോഹ: സോമാലിയയുടെ ഭാഗമായ ‘സോമാലിയാൻഡ്’ മേഖലയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി). ജിദ്ദയിൽ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ 22ാമത് അസാധാരണ സമ്മേളനത്തിലാണ് ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചത്. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
സംഭവത്തിൽ ശക്തമായി അപലപിച്ച ഒ.ഐ.സി, ഇസ്രായേലിന്റെ നടപടി സോമാലിയയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും അഭിപ്രായപ്പെട്ടു.
സോമാലിയയുടെ ഐക്യത്തെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളെയും തകർക്കുന്നതാണ് ഇസ്രായേലിന്റെ നടപടി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ്. സോമാലിയൻ സർക്കാറിനും ജനങ്ങൾക്കും ഒ.ഐ.സി പൂർണ പിന്തുണയും പ്രഖ്യാപിച്ചു. വിഘടനവാദപരമായ നീക്കങ്ങളെ തള്ളിക്കളയണമെന്നും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഇത് അനിവാര്യമാണെന്നും സമ്മേളനം ഓർമിപ്പിച്ചു.
ഇസ്രായേൽ നൽകിയ അംഗീകാരത്തിന് നിയമപരമായ പ്രാബല്യമില്ല. സോമാലിലാൻഡ് എന്നത് സോമാലിയയുടെ അവിഭാജ്യ ഘടകമാണെന്നും അതിന് സ്വതന്ത്ര പദവി നൽകാനുള്ള ശ്രമങ്ങൾ ആഭ്യന്തര കാര്യങ്ങളിലുള്ള നേരിട്ടുള്ള ഇടപെടലാണെന്നും ഒ.ഐ.സി വ്യക്തമാക്കി. ജനുവരി ആറിന് ഇസ്രായേലി ഉദ്യോഗസ്ഥൻ ഈ മേഖലയിൽ നടത്തിയ സന്ദർശനത്തെ സമ്മേളനം അപലപിച്ചു.
ഇത് സോമാലിയയുടെ ദേശീയ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണ്. സോമാലിയയുടെ പരമാധികാരത്തിന് പുറത്തുള്ള യാതൊരുവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക ഇടപാടുകളും ‘സോമാലിയാൻഡ്’ അധികൃതരുമായി നടത്തരുതെന്ന് അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ഒ.ഐ.സി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും അടിയന്തരമായി ഇടപെടണമെന്നും, ഇസ്രായേലിന്റെ നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ യു.എൻ പൊതുസഭയിൽ കരട് പ്രമേയം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഒ.ഐ.സി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

