ശൂറാ കൗൺസിൽ വോട്ടെടുപ്പ്: സ്ഥാനാർഥി രജിസ്ട്രേഷൻ തുടങ്ങി
text_fieldsശൂറാ കൗൺസിൽ തെരെഞ്ഞടുപ്പിെൻറ സ്ഥാനാർഥി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചപ്പോൾ
ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിന് സ്ഥാനാർഥി രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണം. ഞായറാഴ്ചയാണ് സ്ഥാനാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരം ഉന്നതാധികാര സമിതി നേരത്തേ പുറത്തിറക്കിയ മാനണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ളവർക്കാണ് സ്ഥാനാർഥി രജിസ്ട്രേഷന് അവകാശമുള്ളത്. ഞായറാഴ്ച വൈകുന്നേരം നാലിന് നടപടിക്രമങ്ങൾ ആരംഭിച്ചതിനു പിന്നാലെ ഖത്തർ യൂനിവേഴ്സിറ്റിയിലെ കാൻഡിഡേറ്റ്സ് കമ്മിറ്റി ആസ്ഥാനത്ത് നിരവധി പേർ എത്തി. ദിവസവും നാല് മുതൽ എട്ട് വരെയാണ് രജിസ്ട്രേഷൻ സ്വീകരിക്കുന്നത്. അപേക്ഷകൾക്കൊപ്പം ബന്ധപ്പെട്ട രേഖകളും നൽകണം. അഞ്ചു ദിവസത്തെ നടപടികൾ വ്യാഴാഴ്ച അവസാനിക്കും.
ഏതാനും സമയം മാത്രമാണ് ഒരു സ്ഥാനാർഥിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായത്. 'ഒരു പുതിയ അനുഭവം എന്ന നിലയിലാണ് ഞങ്ങൾ ഈ പ്രക്രിയയിൽ പങ്കാളിയാവുന്നത്. എല്ലാവരിലും അതിെൻറ സന്തോഷമുണ്ട്' -സ്ഥാനാർഥിയാവാനായി രേഖകകൾ സമർപ്പിച്ച ശേഷം ഫഹദ് റാഷിദ് അൽ കാബി പറഞ്ഞു. 'ഏറ്റവും യോഗ്യരായവരെ ജനങ്ങൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കും. എെൻറ സ്ഥാനാർഥിത്വം സ്വീകാര്യമാണെങ്കിൽ ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ സന്തോഷം. മികച്ച പദ്ധതികൾ നടപ്പിലാക്കുന്നതിനും, ജനങ്ങളുടെ പണം സംരക്ഷിക്കുന്നതിലും അവരുടെ അഭിപ്രായസ്വതന്ത്ര്യത്തിനുമായി പ്രവർത്തിക്കുന്നതായിരിക്കും. തൊഴിൽ അവസരങ്ങൾ, യുവാക്കളുടെ പങ്കാളിത്തം അങ്ങനെ കൂടുതൽ പദ്ധതികളും ജനങ്ങൾക്ക് മുമ്പാകെ നിർദേശിക്കാൻ ആശയമായുണ്ട്.' -ഫഹദ് റാഷിദ് പറഞ്ഞു.
30 വയസ്സാണ് സ്ഥാനാർഥിയാവാൻ വേണ്ട യോഗ്യത. ഖത്തർ പൗരനായിരിക്കണം, അറബിക് ഭാഷ അനായാസം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, വോട്ടറായി രജിസ്റ്റർ ചെയ്ത ഇലക്ട്രൽ ജില്ലയിൽ തന്നെ ആയിരിക്കണം മത്സരിക്കേണ്ടത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പ്രാഥമിക സ്ഥാനാർഥി പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം അന്തിമ പട്ടിക സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

