മനാസ്ലുവും കാൽച്ചുവട്ടിലാക്കി ശൈഖ അസ്മ
text_fieldsമനാസ്ലുവും കാൽച്ചുവട്ടിലാക്കി ശൈഖ അസ്മദോഹ: കൊടുമുടിയേറ്റം ശീലമാക്കിയ ശൈഖ അസ്മ ആൽഥാനിയുടെ കുതിപ്പിൽ മറ്റൊരു ഉയരവും കൂടി കീഴടങ്ങി. ഉയരത്തിൽ ലോകത്തെ എട്ടാമനായി തലയുയർത്തിനിൽക്കുന്ന നേപ്പാളിലെ ഹിമാലയൻ മലനിരകളിലെ മനാസ്ലു കൊടുമുടിയുടെ ഉച്ചിയിലെത്തി ഖത്തറിെൻറ ദേശീയപതാക നാട്ടിയാണ് റോയൽ കുടുംബാംഗം ചരിത്രംകുറിച്ചത്. 8163 മീറ്റർ ഉയരെ, എവറസ്റ്റിനോളം തന്നെ തലയെടുപ്പോടെ നിൽക്കുന്ന മൗണ്ട് മനാസ്ലു കീഴടക്കുന്ന ആദ്യ അറബ് വനിത കൂടിയാണ് ശൈഖ അസ്മ ആൽഥാനി. 8000 മീറ്ററിന് മുകളിലെ ഉയരത്തിലേക്ക് ഓക്സിജൻ വഹിക്കാതെയെത്തുന്ന ആദ്യ അറബ് പർവതാരോഹക കൂടിയായി ഈ യുവതി.
യാത്രകൊണ്ടും അപകടകരമായ മലയിടുക്കുകൾകൊണ്ടും സഞ്ചാരികൾക്കിടയിലെ 'മരണ താഴ്വരയാണ്' മനാസ്ലു കൊടുമുടി. ഇവിടമാണ് ദൈർഘ്യമേറിയ യാത്രക്കൊടുവിൽ, ഓക്സിജൻ സംവിധാനങ്ങളൊന്നും വഹിക്കാതെ കീഴടക്കിയത്. കൊടുമുടിയുടെ ഉച്ചിയിൽ കാൽവെച്ച്, ഖത്തർ ദേശീയപതാക പറത്തുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശൈഖ അസ്മക്ക് അഭിനന്ദനവുമായി ഖത്തർ ഒളിമ്പിക്സ് കമ്മിറ്റിയെത്തി. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞു. 'പതുക്കെ, എന്നാൽ ചുവടുറപ്പുകളോടെ ഞങ്ങൾ മനാസ്ലുവിന് മുകളിലെത്തി. 8000 മീറ്ററിന് മുകളിൽ ഓക്സിജൻ വഹിക്കാതെ കയറിയ ആദ്യ അറബ് സഞ്ചാരിയായി' -ശൈഖ അസ്മ കുറിച്ചു.
ബേസ് കാമ്പിൽനിന്ന് കൊടുമുടിയിലേക്കും കൊടുമുടിയിൽനിന്ന് ബേസ് ക്യാമ്പിലേക്കും ഹെലികോപ്ടർ ഉപയോഗിക്കാതെയുമായിരുന്നു ശൈഖ അസ്മയുടെ യാത്ര. കഴിഞ്ഞ ആഗസ്റ്റിൽ 5642 മീറ്റർ ഉയരമുള്ള യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടിമുടിയായ മൗണ്ട് എൽബ്രസ് ശൈഖ അസ്മ കീഴടക്കിയത്. അതുകഴിഞ്ഞാണ് നേപ്പാളിലേക്ക് തിരിച്ചത്.
ശൈഖ അസ്മ ആൽഥാനി, ലോകത്തെ ഏഴ് വലിയ കൊടുമുടികളും കീഴടക്കി ഗ്രാൻഡ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് മൗണ്ട് എൽബ്രസും ഇപ്പോൾ മനാസ്ലുവും കാൽച്ചുവട്ടിലാക്കിയത്. എവറസ്റ്റ്, അകൊൻകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസോൺ, പുൻകാ ജയ, മൗണ്ട് എൽബ്രസ് എന്നിവ കീഴടക്കി ഉത്തര -ദക്ഷിണ ധ്രുവങ്ങളിലൂടെ സഞ്ചാരം പൂർത്തിയാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഈ വർഷാദ്യം എവറസ്റ്റ് കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷ്യത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിനിടെ, 2019ൽ അർജൻറീനയിലെ അകൊൻകാഗ്വയും 2014ൽ കിളിമഞ്ചാരോയും കീഴടക്കിയ അസ്മ ആൽഥാനി, 2018ൽ യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തി. ഇനി എവറസ്റ്റാണ് ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർകറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ കൂടിയായ ശൈഖ അസ്മ ആൽഥാനിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.