സുരക്ഷയാണ് മുഖ്യം
text_fieldsദോഹ: വർഷാവസാനം നടക്കുന്ന ലോകകപ്പിനായി ഖത്തർ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ചചെയ്യുന്ന സെക്യൂരിറ്റി ലാസ്റ്റ് മൈൽ കോൺഫറൻസിന് ദോഹയിൽ തുടക്കമായി. ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇന്റർകോണ്ടിനെന്റൽ ഹോട്ടലാണ് വേദി. സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻകൂടിയായ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി രക്ഷാധികാരിയായാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.
ലോകകപ്പിനായി യോഗ്യത നേടിയ ടീമുകളുടെ സുരക്ഷ ചുമതലയുള്ള പ്രതിനിധികൾ, രാജ്യാന്തര ഫുട്ബാൾ ഫെഡറേഷനായ ഫിഫ, ഐക്യരാഷ്ട്ര സഭ, രാജ്യാന്തര അന്വേഷണ-സുരക്ഷ ഏജൻസികളായ ഇന്റർപോൾ, യൂറോപോൾ എന്നിവർ പങ്കെടുക്കുന്നതാണ് സമ്മേളനം. രാവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ആഭ്യന്തര-പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ലോക കപ്പിന്റെ വിജയകരമായ നടത്തിപ്പിനായി ഖത്തർ ഒരുക്കിയ സുരക്ഷ സംവിധാനങ്ങൾ അവതരിപ്പിക്കുക, തയാറെടുപ്പുകൾ അവലോകനം നടത്തുക, സുരക്ഷാ പ്ലാനുകൾ നടപ്പാക്കുക, തന്ത്രപരമായ ആസൂത്രണം നിർവഹിക്കുക, മേഖലയിലെയും രാജ്യാന്തരതലത്തിലെയും സുരക്ഷാ വിഭാഗങ്ങളുടെ സഹകരണം ശക്തമാക്കുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
സുരക്ഷിത ലോകകപ്പ് -മേജർ ജനറൽഅബ്ദുൽ അസീസ് അൻസാരി
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ഏറ്റവും മികച്ചതും കുറ്റമറ്റതും സുരക്ഷിതവുമായ ലോകകപ്പിനാണ് ഖത്തർ ഒരുങ്ങുന്നതെന്ന് ടൂർണമെന്റിന്റെ സുരക്ഷാ കാര്യങ്ങൾക്ക് നേതൃത്വംവഹിക്കുന്ന സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റി മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ അൻസാരി സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി. ഇതുവരെ വിവിധ പരിശീലനത്തിലൂടെയും തയാറെടുപ്പിലൂടെയും ആർജിച്ചെടുത്ത സുരക്ഷാക്രമീകരണങ്ങൾ ലോകകപ്പിലും തുടർന്നും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ''ലോകത്ത് കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞതും സുരക്ഷിതവുമായ രാജ്യമാണ് ഖത്തർ. ഫിഫ അറബ് കപ്പ് ഉൾപ്പെടെ വലിയ മേളകൾ ഏറ്റവും സുരക്ഷിതവും കുറ്റമറ്റതുമായ രീതിയിൽ ഖത്തറിന് സംഘടിപ്പിക്കാൻ കഴിഞ്ഞു. ഏറ്റവും മനോഹരവും സുരക്ഷിതവുമായ ആതിഥേയത്വത്തിന് ഇതിനകംതന്നെ രാജ്യാന്തരതലത്തിലെ പ്രശംസകളും നേടിക്കഴിഞ്ഞു'' -മേജർ ജനറൽ അബ്ദുൽ അസീസ് അൻസാരി പറഞ്ഞു.
സമ്മേളനത്തിലെ വിവിധ സെഷനുകളും പരിപാടികളും പൂർത്തിയാവുന്നതോടെ ചർച്ചകൾ നടത്തിയും ആശയവിനിമയം നടത്തിയും മറ്റ് രാജ്യങ്ങൾക്കുകൂടി ഖത്തറിന്റെ ലോകകപ്പ് സുരക്ഷാ പദ്ധതികൾ കൃത്യമായി മനസ്സിലാക്കാനാവുമെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യാന്തര ടൂർണമെന്റുകളും മറ്റ് വലിയ പദ്ധതികൾക്കും വേദിയൊരുക്കിയും മറ്റു പല പരിപാടികളിൽ പങ്കാളികളായും പരിശീലനം പൂർത്തിയാക്കിയുമാണ് രാജ്യത്തിന്റെ ലോകകപ്പ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയതെന്ന് ഉദ്ഘാടന സെഷനിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് എല്ലാ അർഥത്തിലും വേദിയൊരുക്കാൻ ഖത്തർ സന്നദ്ധമായി കഴിഞ്ഞു. ഉന്നതവും മികവുറ്റതുമായി സുരക്ഷാ, പൊലീസ് സംവിധാനങ്ങൾ തയാറെടുപ്പിന് മികവേകുന്നു. കോവിഡ് വ്യാപനത്തിനിടയിലും രാജ്യാന്തര ടൂർണമെന്റുകൾക്ക് വിജയകരമായി വേദിയൊരുക്കി ആരോഗ്യ-സുരക്ഷാ മുൻകരുതലുകളിൽ ശ്രദ്ധേയമായ നേട്ടം സ്ഥാപിച്ചതായും അദ്ദേഹം വിശദീകരിച്ചു. വിവിധ രാഷ്ട്രങ്ങളുടെ സുരക്ഷ പങ്കാളിത്തത്തോടെ നടന്ന വതൻ പരിശീലന അഭ്യാസവും ഖത്തറിന്റെ തയാറെടുപ്പിൽ നേട്ടമായതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.