ലോകകപ്പ് സുരക്ഷ വിവരിച്ച് സെക്യൂരിറ്റി കമ്മിറ്റി പവിലിയൻ
text_fieldsദോഹ: വർഷാവസാനം ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾ വിവരിക്കുന്നതായിരുന്നു മിലിപോൾ പ്രദർശന വേദിയിലെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻ കമ്മിറ്റി പവിലിയൻ. കരുത്തരായ 32 രാജ്യങ്ങളും, അവരുടെ പ്രശസ്തരായ സൂപ്പർ താരങ്ങളും, ദശലക്ഷം ആരാധകരുമെത്തുമ്പോൾ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയില്ലാതെയാണ് ഖത്തറിന്റെ ഒരുക്കങ്ങളെന്ന് സെക്യൂരിറ്റി കമ്മിറ്റി പവിലിയൻ വിശദീകരിക്കുന്നു.
ആന്റി-ഡ്രോണ്‍ സംവിധാനമായിരുന്നു ശ്രദ്ധേയം. സംശയാസ്പദമായ സാഹചര്യത്തിൽ പ്രത്യക്ഷപ്പെടുന്ന ഡ്രോണുകളെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യംവെച്ചാണ് ആന്റി ഡ്രോണുകൾ പ്രവർത്തിക്കുന്നത്. സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനുമുള്ള പോയന്റുകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള സെക്യൂരിറ്റി ആക്സസ് സിസ്റ്റവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ടിക്കറ്റുകളുടെയും ഫാന്‍ കാര്‍ഡുകളുടെയും സാധുത, സുരക്ഷ, എന്നിവ ഉറപ്പാക്കാനും തട്ടിപ്പുകള്‍ വേഗത്തില്‍ തിരിച്ചറിയാനും സംവിധാനത്തിന് കഴിയും.
സ്റ്റേഡിയങ്ങള്‍, പരിസരപ്രദേശങ്ങള്‍, ഫാന്‍ ഏരിയകള്‍ തുടങ്ങി എല്ലായിടങ്ങളിലുമുള്ള നിരീക്ഷണ കാമറകളെ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷ സംവിധാനവുമുണ്ട്. ആസ്പയര് സോണിലെ നാഷനല്‍ കമാന്‍ഡ് സെന്ററുമായി ബന്ധിപ്പിച്ചുള്ള സംവിധാനമാണിത്.ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഭീഷണികള്‍ ഉണ്ടായാല്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ അനുവദിക്കുന്നതാണ് സെക്യൂരിറ്റി സര്‍വൈലന്‍സ് സിസ്റ്റം.
ഹയ്യാകാർഡിന്റെ പ്രവർത്തനങ്ങളും ഇവിടെ വിശദമാക്കിയിരുന്നു. ലോകകപ്പില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ ഫാന്‍ കാര്‍ഡുകളും നിര്‍ബന്ധമാണ്. ലോകകപ്പിന് വേദിയാകുന്ന എട്ടു സ്റ്റേഡിയങ്ങളുടെയും ചെറു മാതൃകകളും പവിലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് എസ്.എസ്.ഒ.സിയും കമ്പനികളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെക്കുന്നുണ്ട്. മിലിപോൾ പ്രദർശന വേദിയിൽ രാജ്യാന്തര മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയതും ഈ പവിലിയൻ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.