ജീവിതം തീരമണയിച്ച് മൂവർ സംഘത്തിന് നാട്ടിലേക്ക് മടക്കം
text_fieldsദോഹ: 1989 ആഗസ്റ്റ് ആദ്യവാരം ഒന്നിച്ച് പ്രവാസത്തിലേക്ക് വിമാനം കയറിയവരായിരുന്നു എറണാകുളം തോപ്പുംപടിക്കാരായ സെബാസ്റ്റ്യൻ സേവ്യറും ഓസ്റ്റിൻ ആന്റണിയും. സെബാസ്റ്റ്യന്റെ ബന്ധുവിന്റെ പരിചയത്തിലൂടെ ലഭിച്ച വിസയിൽ എത്തി, ഇൻഡസ്ട്രിയൽ ഏരിയയിലെ ചെറു ഷെഡിൽ അവർ തൊഴിലാളികളായി തുടക്കം കുറിച്ച പ്രസ്ഥാനം ഇന്ന് ഖത്തറും ലോകവും അറിയും. 3500ൽ ഏറെ ജീവനക്കാരും നിരവധി സബ്ഡിവിഷൻ കമ്പനികളും ഉൾപ്പെടെ രാജ്യത്തെ ശ്രദ്ധേയ സ്ഥാപനമായി മാറിയ ‘സീഷോർ ഗ്രൂപ്’.
തൃശൂർ സ്വദേശിയായ സീഷോർ മുഹമ്മദലി മാനേജിങ് ഡയറക്ടറും, ഖത്തരിയായ സാഇദ് സാലിം അൽ മുഹന്നദി ചെയർമാനുമായി ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായി മാറിയ സീഷോർ ഗ്രൂപ്പിലെ ആദ്യ ജീവനക്കാർ.
ഇൻഡസ്ട്രിയൽ ഏരിയയിൽ ചെറിയ മെക്കാനികൽ വർക്ഷോപ്പായി തുടക്കം കുറിച്ച സ്ഥാപനത്തിലെ ആദ്യ ജീവനക്കാരായി ഖത്തറിലെത്തി ഇന്ന് മൂന്നരപ്പതിറ്റാണ്ടു പിന്നിട്ട പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് സെബാസ്റ്റ്യനും, ഓസ്റ്റിനും അവർക്കൊപ്പം മൂന്നാമനായി കമ്പനിയിലെ ജോൺ ജോർജ് എന്ന ബേബിയും. സെപ്റ്റംബർ ആദ്യവാരത്തോടെ മൂവരും മടങ്ങുമ്പോൾ അഭിമാനത്തോടെയാണ് കഴിഞ്ഞ കാലങ്ങളെ ഓർത്തെടുക്കുന്നത്.
34 വർഷം മുമ്പ് ആഗസ്റ്റിലെ കടുത്ത ചൂടിനിടയിലായിരുന്നു ദോഹയിൽ വിമാനമിറങ്ങിയത്. അന്ന് സെബാസ്റ്റ്യന് 32ഉം, ഓസ്റ്റിന് 35 വയസ്സും പ്രായം. നാട്ടിലെ വർക്ഷോപ്പിലുള്ള പരിചയവുമായി ഖത്തറിലേക്ക് പറക്കുമ്പോൾ കുടുംബങ്ങളിൽതന്നെ ആദ്യ പ്രവാസികളായിരുന്നു.
‘വിസ ലഭിച്ച ശേഷം ട്രെയിൻ മാർഗം മുംബൈയിൽ എത്തി ഒരു മാസത്തിലേറെ അവിടെ കാത്തിരുന്ന ശേഷമാണ് ദോഹയിലേക്ക് വിമാനം കയറിയത്. പെരുന്നാൾ അവധിയും, കനത്ത മഴയും വെള്ളപ്പൊക്കവുമെല്ലാം അന്ന് യാത്ര വൈകിപ്പിച്ചു. അങ്ങനെ 1989 ആഗസ്റ്റിലെ ആദ്യ ആഴ്ചയിൽ ദോഹയിൽ വിമാനമിറങ്ങി.
പ്രവാസം തീർത്തും അപരിചിതമായിരുന്നു. എം.ഡി തന്നെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും നേരെ പോയത് അൽ ഖോറിൽ സ്പോൺസറുടെ വീട്ടിലേക്കായിരുന്നു. അവിടെ നിന്നും താമസസ്ഥലത്തേക്ക് തിരിച്ചു. അടുത്ത ദിവസം തന്നെ വർക് ഷോപ് ആരംഭിക്കാനായി സജ്ജമാക്കിയ സ്ഥലത്തെത്തി പണി തുടങ്ങി.
ദുബൈയിൽ നിന്നെത്തിച്ച ലെയ്ത്ത് മെഷീൻ ഉൾപ്പെടെയുള്ളവയായിരുന്നു പണിയായുധങ്ങൾ. അവ അൺലോഡ് ചെയ്ത് സ്ഥാപിക്കുന്നതിനിടെ ഒരെണ്ണത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഫൗണ്ടേഷൻ ഒടിഞ്ഞ മെഷീൻ വെൽഡ് ചെയ്ത് തയാറാക്കിയാണ് പണിയുടെ തുടക്കം കുറിക്കുന്നത്.
പിന്നെ പതിയെ പതിയെ പണികൾ സജീവമായി. ലോഞ്ച് വർക്, പ്രൊപ്പല്ലർ, ഷാഫ്റ്റ് തുടങ്ങിയ മത്സ്യബന്ധന ബോട്ടുകളുമായി ബന്ധപ്പെട്ട ജോലികളായിരുന്നു ആദ്യ ഘട്ടങ്ങളിൽ...’ -സീഷോർ എന്ന സ്ഥാപനത്തിന് അടിത്തറയൊരുക്കിയ ആദ്യ നാളുകളെ കുറിച്ച് മൂവരും പറയുന്നു.
ഖത്തറിലെത്തി ആദ്യ ദിനങ്ങളിൽ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം കലശലായിരുന്നുവെന്ന് ഓസ്റ്റിൻ ഓർക്കുന്നു. വീടും നാടും വിട്ടതിന്റെ വേദന ശാരീരികാസ്വാസ്ഥ്യങ്ങളായി. ഒരു മാസത്തിനുശേഷം, ജോലിയെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു തീരുമാനം.
എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. അങ്ങനെ ഒരു മാസം പിടിച്ചു നിൽക്കാൻ തീരുമാനിച്ചവർ ആദ്യമായി നാട്ടിലേക്ക് മടങ്ങുന്നത് നാലു വർഷം കഴിഞ്ഞ ശേഷം. പിന്നെയും പ്രവാസം തുടർന്നു. വീടു വെച്ചു, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എല്ലാം സന്തോഷകരമായി പൂർത്തിയാക്കി. ഒടുവിൽ മൂന്നരപ്പതിറ്റാണ്ടിനു ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ മൂവരും ‘സീഷോർ ഗ്രൂപ്പിലെ’ ഏവർക്കും പ്രീയപ്പെട്ട ജീവനക്കാരാണ്.
ചെയർമാനും എം.ഡിയുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നവർ. സഹോദര തുല്യമാണ് അവരുമായുള്ള ഞങ്ങളുടെ സ്നേഹബന്ധമെന്ന് മൂവരും പറയുന്നു. കമ്പനിയുടെ വാർഷികങ്ങളിൽ സഹപ്രവർത്തകർ പ്രത്യേക ആദരവുകൾ നൽകുന്നു.
മാനേജിങ് ഡയറക്ടർ സീഷോർ മുഹമ്മദലിക്കും തന്റെ ആദ്യ ജീവനക്കാരെ കുറിച്ച് പറയാൻ നല്ലതുമാത്രം. കമ്പനി ആരംഭിച്ചയുടൻ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയ ഗൾഫ് യുദ്ധം ഉൾപ്പെടെയുള്ള ഘട്ടങ്ങളിലും തളരാതെ തങ്ങൾക്കൊപ്പം നിന്ന അവരുടെ ആത്മാർഥത കൂടിയാണ് വളർച്ചയിലേക്കുള്ള കരുത്തായതെന്ന് അദ്ദേഹം പറയുന്നു.
കൊച്ചി പള്ളുരുത്തി കിളിയാറ വീട്ടിൽ സെബാസ്റ്റ്യൻ സേവ്യറിന് ഇപ്പോൾ 64 വയസ്സായി. മുണ്ടംവേലിയിലെ ഓസ്റ്റിൻ ആന്റണിക്ക് 69ഉം, ജോൺ ജോർജ് എന്ന ബേബിക്ക് 69ഉം വയസ്സായി. വർക്ഷോപ് ജീവനക്കാരായി തുടങ്ങി മൂന്നു പതിറ്റാണ്ടിനുശേഷം ഇപ്പോൾ സൂപ്പർവൈസ് കുപ്പായത്തിലാണ് പടിയിറങ്ങുന്നത്. ഇനി നാട്ടിലെത്തി കുടുംബത്തിനൊപ്പം സ്വസ്ഥമായി കഴിയണം, വെറുതെയിരിക്കാതെ എന്തെങ്കിലും ചെറുതായി തുടങ്ങണം -മൂവരും ഒരേ സ്വരത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.