സീലൈൻ ശുചീകരണ യജ്ഞം വെള്ളിയാഴ്ച
text_fieldsഡീപ്പിന്റെ നേതൃത്വത്തിലുള്ള ശുചീകരണ യജ്ഞം (ഫയൽ ചിത്രം)
ദോഹ: ജനുവരി 13ന് വെള്ളിയാഴ്ച നടക്കുന്ന സീലൈൻ ശുചീകരണ യജ്ഞത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം. ‘ഈ വെള്ളിയാഴ്ച ഞങ്ങൾ സാൻഡ് ഡ്യൂൺസിലേക്ക് പോവുകയാണ്. ഇത് കുട്ടികളും കുടുംബവും ചേർന്ന സൗഹൃദ പ്രവർത്തനമാകും. ഞങ്ങൾക്കൊപ്പം ചേരൂ’- ദോഹ എൻവയൺമെന്റൽ ആക്ഷൻ പ്രോജക്ട് (ഡീപ്) തങ്ങളുടെ സമൂഹ മാധ്യമ പേജുകളിൽ കുറിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ക്ലീനിങ് ആരംഭിക്കുന്നത്. വളന്റിയർമാർ സ്വന്തം ഗതാഗത സൗകര്യങ്ങളാണ് ഉപയോഗിക്കേണ്ടത്. 18 വയസ്സിൽ താഴെയുള്ളവർക്കൊപ്പം മുതിർന്നവർ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഗ്ലൗസും പിക്കറുകളും ബാഗുകളും നൽകും. ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുന്നവർ ശരിയായ രീതിയിൽ വസ്ത്രം ധരിക്കണം. ചെറിയ ഷോർട്സ് പാടില്ല. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലായിരിക്കണം. നീളമുള്ള ഷോർട്ട്സോ പാന്റ്സോ ആണെങ്കിൽ നല്ലത്. തണുപ്പാണെങ്കിൽ പ്രതിരോധിക്കാൻ സ്വെറ്റർ കൊണ്ടുവരണം. കടുത്ത വെയിലിൽനിന്ന് സംരക്ഷണത്തിനുള്ള ഉപാധികളും കരുതിയാൽ നല്ലത്. കഴിക്കാനുള്ള ഭക്ഷണപാനീയങ്ങൾ ഓരോരുത്തരും കൊണ്ടുവരണം. പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലും കരുതണം.
രജിസ്റ്റർ ചെയ്യുന്നതിന് ഡീപ്പിന്റെ ഇൻസ്റ്റഗ്രാം പേജായ @deapqatarലേക്ക് നേരിട്ട് മെസേജ് അയക്കുക. എത്ര പേർ ശുചീകരണ പരിപാടിയിൽ പങ്കെടുക്കുമെന്ന് സന്ദേശത്തിൽ അറിയിക്കണം. ഗ്രൂപ് സ്ഥിരീകരണ സന്ദേശം അയക്കും. ശുചീകരണ യജ്ഞം വൈകീട്ട് മൂന്നുമണി മുതൽ നാലു വരെയാണ്. നാലുമുതൽ അഞ്ചുവരെ വളന്റിയർമാർക്ക് മനോഹരമായ ബീച്ചും സൂര്യാസ്തമയവും ആസ്വദിക്കാം. വൈകീട്ട് അഞ്ചിന് പരിപാടി സമാപിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ സീസൺ 5 ശുചീകരണ യജ്ഞത്തിൽ മൂവായിരത്തിലേറെ വളന്റിയർമാർ പങ്കെടുത്തതായി ഡീപ് ഖത്തർ വ്യക്തമാക്കി. ഇതിന് പുറമെ, സ്‌കൂളുകൾ, കമ്പനികൾ, എംബസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ സെഷനുകളും നടത്തുന്നു. ഖത്തറിലുടനീളമുള്ള ബീച്ചുകൾ, പാർക്കുകൾ, സാൻഡ് ഡ്യൂൺസ്, കണ്ടൽക്കാടുകൾ, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് 27 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ലോകത്ത് ഓരോ വർഷവും 1.10 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കടലിലെത്തുന്നത്. ഇത് ഭൂമിക്കും മനുഷ്യജീവനും ഭീഷണിയാണ്. പരിസ്ഥിതി അവബോധം വളർത്തുകയും ഭാവിതലമുറകൾക്കായി ഖത്തറിനെ വൃത്തിയും ഭംഗിയുമുള്ളതുമായി സൂക്ഷിക്കുകയുമാണ് ലക്ഷ്യം’- ഡീപ് ഖത്തർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

