സൗദി മെഗാ കനാൽ: നടക്കാത്ത കാര്യമെന്ന് വിലയിരുത്തൽ
text_fieldsദോഹ: ഖത്തറും സൗദി അറേബ്യയും അതിർത്തി പങ്കിടുന്ന സൽവയിൽ നിർമിക്കിക്കാനുദ്ദേശിക്കുന്ന സൗദിയുടെ ഭീമൻ കനാൽ പദ്ധതി നടക്കാത്ത കാര്യമെന്ന് വിലയിരുത്തൽ. ട്വിറ്ററിൽ പദ്ധതിക്കെതിരെ കൂട്ട പരിഹാസവുമുണ്ട്. മിഡിലീസ്റ്റിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താക്കളാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി ഒരിക്കൽ പോലും വെളിച്ചം കാണില്ലെന്നാണ് ട്വീറ്റുകളിലൂടെ വ്യക്തമാകുന്നത്. സൗദിയുമായി മാത്രമാണ് ഖത്തർ കര അതിർത്തി പങ്കിടുന്നത്. ഖത്തറിനെതിരായ ഉപരോധം നിലനിൽക്കുന്നതിനിടെ, സൗദി അറേബ്യ ആ ഭാഗത്ത് കൂടെ കനാൽ നിർമ്മിക്കുന്നത് ഖത്തറിനെ പൂർണമായും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിരവധിയാളുകളാണ് സൽവാ മറൈൻ ചാനൽ ഹാഷ്ടാഗുമായി ഖത്തറിനും അമീറിനും പിന്തുണ അറിയിച്ചും പദ്ധതിയെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾക്കെതിരെ നിൽക്കുന്നവരെയെല്ലാം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയെന്നതാണ് അയൽ രാജ്യത്തിെൻറ നയമെന്നും വെറുപ്പും വൈരാഗ്യവും അസൂയയും കൊണ്ട് അരുടെ മനസ്സ് നിറഞ്ഞിരിക്കുകയാണെന്നും ഗാനിം അൽ ദോസരി ട്വീറ്റ് ചെയ്തു. സാധാരണയായി രണ്ട് രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടായാൽ പോരാട്ടമായിരിക്കും അവസാനമാർഗം. എന്നാൽ അയൽരാജ്യം ആകെ താറുമാറായിരിക്കുകയാണ്. ഭൂപടത്തിൽ മാറ്റം വരുത്താനാണ് അവർ ശ്രമിക്കുന്നതെന്നും വിജ്ദാൻ അൽ ഖർനി പറയുന്നു. പരാജയത്തിെൻറ കഥകളാണ് അവർക്കുള്ളത്.
ഹൈൽ എകണോമിക് നഗരം, ആണവ റിയാക്ടർ നിർമ്മാണ പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ പാർക്ക് എന്നിവ ഇതിൽ പെട്ടതാണെന്നും മറ്റൊരു ട്വിറ്റർ ഉപയോക്താവ് പറയുന്നു. എന്തു തന്നെയായാലും ഒരു രാജ്യത്തെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പദ്ധതികൾ മുന്നോട്ട് നീങ്ങണമെങ്കിൽ നിരവധി കടമ്പകളുണ്ടെന്നും അന്താരാഷ്ട്ര നിയമസംഹിതകൾ ഇതിന് വിലങ്ങുതടിയാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി. ഖത്തറിന് മുന്നിൽ വെച്ച ആവശ്യങ്ങൾ പരാജയപ്പെട്ടു, ഖത്തറിനെതിരായ സൈനിക നടപടി പരാജയം, ആൽഥാനി നേതൃത്വത്തെ അട്ടിമറിക്കാനും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ പരാജയം, ഖത്തർ ജനതയെ വേർതിരിക്കാനുള്ള ശ്രമങ്ങളുടെ പരാജയം, ഖത്തർ സാമ്പത്തിക വ്യവസ്ഥയെ തകർക്കാനും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ പരാജയം തുടങ്ങിയവ അവരുടെ ദൗർബല്യത്തിെൻറ ഉദാഹരണങ്ങളാണ്.
ഇത് അവരുടെ ചരിത്രത്തിെൻറ ഭാഗമാണെന്ന് അൽ മർരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഖത്തറിനെയും സൗദി അറേബ്യയെയും കീറി മുറിച്ച് കൊണ്ടുള്ള ഭീമൻ കനാലിെൻറ വാർത്ത സൗദി പത്രം പുറത്തുവിട്ടത്. സൽവ മുതൽ ഖോർ അൽ ഉദൈദ് വരെ 60 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കനാലിന് 2.8 ബില്യൻ റിയാലാണ് കണക്കാക്കുന്നത്. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നും അംഗീകാരത്തിനായി കാത്തുകിടക്കുന്ന കനാലിന് 200 മീറ്റർ വീതിയും 15 മീറ്റർ ആഴവുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.