ലൈസൻസില്ലാത്ത പെപ്റ്റൈഡുകളുടെ വിൽപ്പനക്ക് നിരോധനം
text_fieldsദോഹ: രാജ്യത്ത് ലൈസൻസില്ലാത്ത പെപ്റ്റൈഡുകളുടെ (Peptides) ഉപയോഗം വിതരണം, പ്രമോഷൻ, എന്നിവ പൂർണ്ണമായി നിരോധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള മരുന്നുകൾ വിപണിയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. BPC-157, റിടാട്രൂറ്റൈഡ് (Retatrutide), MOTS-c തുടങ്ങി അനുമതിയില്ലാത്ത നിരവധി പെപ്റ്റൈഡ് ഉൽപന്നങ്ങൾ വ്യാപകമായി വിപണിയിലും മറ്റ് സോഷ്യൽ മീഡിയയിലും വിപണനം ചെയ്യപ്പെടുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചികിത്സാ -സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കോ കായികക്ഷമത വർധിപ്പിക്കുന്നതിനോ ഇവ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. മനുഷ്യ ഉപയോഗത്തിനായി ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അംഗീകാരം ഈ മരുന്നുകൾക്ക് ലഭിച്ചിട്ടില്ല.
അംഗീകാരമില്ലാത്ത പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പൂർണ്ണമായി വിലക്കുണ്ട്. അനുമതിയില്ലാത്ത പെപ്റ്റൈഡുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനും മറ്റ് പരസ്യങ്ങൾക്കും കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വ്യക്തികൾ എന്നിവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

