മസ്കത്ത് -കോഴിക്കോട് റൂട്ടിൽ 12വരെ സലാം എയർ സർവിസ് റദ്ദാക്കി
text_fieldsദോഹ: മസ്കത്ത് -കോഴിക്കോട് സെക്ടറിൽ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ താൽക്കാലികമായി സർവിസുകൾ റദ്ദാക്കി. കമ്പനിയുടെ വെബ്സൈറ്റിൽ ജൂലൈ 13വരെ ഫ്ലൈറ്റുകൾ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. എയർ ക്രാഫ്റ്റ് ലഭ്യമല്ലാത്തതും യാത്രക്കാർ കുറഞ്ഞതുമാണ് സർവിസ് നിർത്താൻ കാരണമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.എന്നാൽ, 13ന് ശേഷം ഇനിയും സർവിസുകൾ റദ്ദാക്കുമോ എന്ന ആശങ്കയിലാണ് ട്രാവൽ ഏജൻസികൾ. അതുകൊണ്ടുതന്നെ പലർക്കും ടിക്കറ്റുകൾ എടുത്തുകൊടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. പലരും അടിയന്തര ആവശ്യങ്ങൾക്കായിരിക്കും നാട്ടിലേക്ക് പോകുന്നത്. വിമാനം റദ്ദാക്കിയാൽ ഇത്തരക്കാരുടെ പഴി മുഴുവനും ട്രാവൽ ഏജൻസിക്കാരാണ് കേൾക്കേണ്ടിവരാറുള്ളത്.
വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജന്റുമാർക്കും യാത്രക്കാർക്കും സലാം എയർ അയച്ച് തുടങ്ങിയിട്ടുണ്ട്. സർവിസ് റദ്ദാക്കിയത് സാധാരണക്കാരായ പ്രവാസികളെ ബാധിച്ചിട്ടുണ്ട്. കുറഞ്ഞനിരക്കും കൃത്യനിഷ്ഠയുമെല്ലാം സാധാരണക്കാരായ യാത്രക്കാരെ സലാം എയറിലേക്ക് ആകർഷിക്കുന്നതാണ്.അതേസമയം, ബജറ്റ് എയര്‍ലൈനായ സലാം എയര്‍ലൈനിന്റെ മസ്കത്ത്- കോഴിക്കോട് വിമാനം ഒരാഴ്ചത്തേക്ക് റദ്ദാക്കിയത് ഖത്തറിലെ പ്രവാസികളെയും ബാധിക്കും.
സീസണ് സമയമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് മറികടക്കാന്‍ സ്റ്റോപ് ഓവര്‍ യാത്രകളാണ് സാധാരണക്കാരായ പ്രവാസികള്‍ തെരഞ്ഞെടുക്കുന്നത്. ഇതിനിടയിലാണ് ഇന്നുമുതല്‍ ഒരാഴ്ചത്തെ വിമാന സര്‍വിസ് റദ്ദാക്കിയതായി എയര്‍ലൈന്‍ കമ്പനി അറിയിച്ചത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുമെങ്കിലും സീസണ് സമയമായതിനാല്‍ നാട്ടിലെത്താന്‍ ഉയര്‍ന്ന തുക നല്കി വീണ്ടും ടിക്കറ്റെടുക്കേണ്ടിവരും.വീണ്ടും ബുക്ക് ചെയ്യാനോ മറ്റു വിവരങ്ങൾക്കോ SalamAir.com എന്ന വെബ്സൈറ്റ് വഴിയോ +968 24272222 എന്ന നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കേരള സെക്ടറിലേക്ക് ഒമാന്റെ ബജറ്റ് വിമാന കമ്പനിയാണ് സലാം എയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

