റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി ആക്രമണം അതിജീവിച്ചു; ഇപ്പോൾ അപകടവും
text_fieldsദോഹ: ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുള്ള റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതി സമുച്ചയമാണ്. ആഗോള തലത്തിൽ വിതരണം ചെയ്യുന്ന എൽ.എൻ.ജിയുടെ അഞ്ചിലൊന്ന് ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്.2026 മാർച്ചിൽ, ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ റാസ് ലഫാനിൽ കാര്യമായ നാശനഷ്ടം സംഭവിച്ചതായി ഖത്തർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ അപകടം നേരിട്ടതും പ്രതിരോധിച്ചതും.
സ്ഫോടനം നടന്ന ബർസാൻ ഗ്യാസ് പ്ലാന്റ് പ്രാദേശിക വിതരണത്തിനായുള്ളതാണ്. ഇതും ഖത്തർ എനർജിയുടെ വിശാലമായ എൽ.എൻ.ജി ഉൽപാദന-കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ ഭാഗമാണ്. 77 ദശലക്ഷം മെട്രിക് ടൺ വാർഷിക ഉൽപാദന ശേഷിയുള്ള ഇവിടെ നിന്നാണ് പൈപ്പ്ലൈൻ ഗ്യാസ് വിതരണം ചെയ്യുന്നത്. മാർച്ചിൽ നടന്ന ഇറാനിയൻ മിസൈൽ ആക്രമണം റാസ് ലഫാനിലെ രണ്ട് ഗ്യാസ് സംസ്കരണ യൂനിറ്റുകളെയാണ് തകർത്തത്.
ഇതോടെ ഖത്തറിന്റെ എൽ.എൻ.ജി കയറ്റുമതി ശേഷിയുടെ ഏകദേശം 17 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് നന്നാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുക്കുമെന്ന് ഖത്തർ എനർജിയുടെ സി.ഇ.ഒ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മാർച്ചിലെ മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും യുദ്ധം കാരണം കമ്പനിയുടെ ഓഫ്‌ഷോർ റിഗ്ഗുകളിൽ നിന്നും ഓൺഷോർ പ്രോസസിങ് പ്ലാന്റുകളിൽ നിന്നും ഏകദേശം 10,000 തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കിയതായും ഖത്തർ എനർജി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രവർത്തനത്തിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഭീഷണിയാകുന്ന വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നും ഖത്തർ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

