റമദാൻ ഭക്ഷ്യസുരക്ഷ; വ്യാപക പരിശോധനയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsമുനിസിപ്പാലിറ്റി മന്ത്രാലയ അധികൃതർ പരിശോധന നടത്തുന്നു (ഫയൽ ചിത്രം)
ദോഹ: പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യോൽപന്നങ്ങളുടെ വർധിച്ച ഉപഭോഗം കണക്കിലെടുത്തും റമദാൻ മാസത്തിൽ രാജ്യത്തെ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. റസ്റ്റാറന്റുകൾ, കിച്ചണുകൾ, മാംസ വിൽപനശാലകൾ, ഷോപ്പിങ് സെന്ററുകൾ, മാർക്കറ്റുകൾ, റമദാൻ ടെന്റുകൾ എന്നിവിടങ്ങളിൽ റമദാനിൽ പരിശോധന കർശനമാക്കും.
പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. കൂടാതെ റമദാനിലുടനീളം ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഷോപ്പിങ് -ചെറുകിട കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ദോഹ മുനിസിപ്പാലിറ്റിയിൽ ഏകദേശം 10,000 പരിശോധനകൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ 298 ഭക്ഷ്യസാമ്പ്ളുകൾ ലാബ് പരിശോധനക്കായി ശേഖരിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ തടയുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര, പരാതി പരിഹാര ടാസ്ക് ഫോഴ്സുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഹമദ് സുൽത്താൻ അൽ ഷഹ്വാനി ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഹ മുനിസിപ്പാലിറ്റിയിൽ ഫീൽഡ് വർക്ക്ഷോപ്പുകളിലൂടെ ഉടമകൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിവർക്കായി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും, അറബിയിലും ഇംഗ്ലീഷിലും വിദ്യാഭ്യാസ ബ്രോഷറുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. അൽ ഷഹാനിയ മുനിസിപ്പാലിറ്റിയിൽ കടകളിലും സൂപ്പർ മാർക്കറ്റുകളിലും റമദാൻ ടെന്റുകളിലും വ്യാപക പരിശോധന, കശാപ്പുശാലകളിൽ വെറ്ററിനറി ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു. കൂടാതെ റമദാൻ മാസത്തിലുടനീളം ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കാനും ബോധവൽക്കരണ കാമ്പയിനുകൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അൽ ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിൽ റമദാനിൽ മൂന്ന് ഘട്ടങ്ങളായാണ് പരിശോധന നടത്തുക.
ആദ്യത്തെ പത്ത് ദിവസങ്ങളിൽ ഹൈപ്പർമാർക്കറ്റുകളിലും രണ്ടാമത്തെ പത്തിൽ, ഗരൻഗാവോ ഒരുക്കങ്ങളുടെ ഭാഗമായി മിഠായി, ചോക്ലേറ്റ് കടകളിലും പരിശോധന ശക്തമാക്കും. അവസാന പത്ത് ദിവസങ്ങളിൽ പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി ബേക്കറികൾ, ഫ്രൂട്ട്സ് കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഉമ്മു സലാൽ മുനിസിപ്പാലിറ്റിയിൽ സെൻട്രൽ ഫിഷ് മാർക്കറ്റ്, മത്സ്യ ലേല ഹാൾ, മത്സ്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദൈനംദിന പരിശോധനകൾ, സാമ്പിളുകൾ ശേഖരിക്കൽ, ലബോറട്ടറി പരിശോധന, ബോധവത്കരണം തുടങ്ങിയ റമദാൻ ഭക്ഷ്യസുരക്ഷപദ്ധതി ഉമ്മു സലാൽ മുനിസിപ്പാലിറ്റിയിൽ തയാറാക്കിയിട്ടുണ്ട്. അൽ റയ്യാൻ, അൽ വക്റ, അൽ ഖോർ, അൽ ദായിൻ, അൽ ഷമാൽ മുനിസിപ്പാലിറ്റികളിലും റമദാൻ ടെന്റുകൾ, കശാപ്പുശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അൽ ദായിൻ മുനിസിപ്പാലിറ്റിയിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഭക്ഷ്യസ്ഥാപനങ്ങളിൽ റമദാന് മുമ്പുള്ള പരിശോധനകളും താൽക്കാലിക ഭക്ഷ്യ ലൈസൻസുകളും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. തുടർന്ന് റമദാനിൽ ദൈനംദിന പരിശോധനകൾ, റമദാൻ ടെന്റുകളുടെ നിരീക്ഷണം, സാമ്പിളുകൾ, ലബോറട്ടറി പരിശോധന, നിയമലംഘകർക്കെതിരെ നടപടികൾ എന്നിവ ഉൾപ്പെടുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളും നടത്തും.
മറ്റുള്ള മുനിസിപ്പാലിറ്റി പരിശോധനകൾക്കു പുറമെ സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കുമായി അറബിയിലും ഇംഗ്ലീഷിലും ബോധവത്കരണ ക്ലാസുകളും ലഘുലേഖ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷിതമായ ഭക്ഷണവും ശുചിത്വവും ഉറപ്പാക്കാൻ ഇത് സഹായിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും മുനിസിപ്പാലിറ്റികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

