റമദാൻ 19ന് അണഞ്ഞ വെളിച്ചം
text_fieldsപുണ്യമാസം വീണ്ടുമെത്തുേമ്പാൾ തെളിയുന്നത് ഉപ്പയുടെ മുഖമാണ്. ചെറിയ വരുമാനക്കാരനായിരുന്നിട്ടും ഞങ്ങൾ ആറു മക്കളെയും ഉമ്മയെയും കഷ്ടപ്പാടുകൾ അറിയിക്കാതെ നെഞ്ചോട്ചേര്ത്തുപിടിച്ച് വളർത്തിയ ഉപ്പ. കച്ചവടാവശ്യാർത്ഥം അധികവും പാലക്കാടായിരിക്കും. ആദ്യം പറയേണ്ടത് ആ കൈപ്പുണ്യമാണ്. ഒന്നോ രണ്ടോ നോമ്പ് കഴിഞ്ഞാൽ പിന്നെ അധികവും നാട്ടിൽ തന്നെയുണ്ടാകും. പാലക്കാട്ടു നിന്ന് വരുമ്പോൾ സ്പെഷ്യൽ ആടിെൻറ തലക്കറി ഉണ്ടാക്കി കൊണ്ടുവരും. മൂന്ന് മണിക്കൂർ ബസിൽ ഇരിക്കേണ്ടതിനാൽ പ്രത്യേക രീതിയിൽ പൊതിഞ്ഞായിരിക്കും കൊണ്ടുവരിക. കൂട്ടത്തിൽ കുന്ദംകുളത്തെ റീഗൽ ഹോട്ടലിൽ നിന്നുള്ള പൊറോട്ടയും ഉണ്ടാകും. വീട്ടിൽ വന്ന് മഞ്ഞക്കഞ്ഞിയും ഉപ്പ ഉണ്ടാക്കും. ഇന്നിപ്പോൾ കാലമെത്ര കഴിഞ്ഞിട്ടും എവിടെയൊക്കെ പോയിട്ടും അത്രരുചിയുള്ള ഭക്ഷണം ഇതുവരെ കെണ്ടത്താൻ കഴിഞ്ഞിട്ടില്ല. സ്നേഹമായിരുന്നു ആ ഭക്ഷണത്തിെൻറ ഏറ്റവും വലിയ ചേരുവ. വലിയ ഭക്ഷണ പ്രിയനെന്ന പോലെ സൽക്കാരപ്രിയനുമായിരുന്നു ഉപ്പ. അദ്ദേഹം ശീലിപ്പിച്ച ലാളിത്യം ഞങ്ങളെ ഇപ്പോഴും വഴിനടത്തുന്നു.
രാത്രികളിൽ സലാത്തുകളും ദിക്റുകളും ചൊല്ലി തന്ന, പ്രവാചകരുടെ ചരിത്രം പറഞ്ഞുതന്ന, എന്നെ കൊണ്ട് വിശുദ്ധ ഖുർആൻ പാരായണം ചെയ്യിപ്പിച്ച ഉപ്പ. നോമ്പ് സമയത്ത് ഞാൻ കോളജിൽ നിന്ന് വരുന്നത് വരെ ആധിയോടെ ഉമ്മറത്ത് കസേരയിൽ കാത്തിരിപ്പുണ്ടാവും. അന്ന് കിട്ടിയ അറിവുകളാണ് ഇന്നും എെൻറ ശരികൾ. വലിയ ആദർശങ്ങളും രാഷ്ട്രീയ ചിന്താഗതികളും വലിയ വാക്കുകളുമൊന്നും പഠിപ്പിച്ചിട്ടില്ലായിരിക്കാം. പക്ഷെ ‘ജീവിതത്തിൽ കള്ളം പറയരുത്’ എന്ന വലിയ പാഠം എപ്പോഴും പാലിക്കാൻ ശ്രമിക്കുന്നു.
ഒരിക്കൽ പോലും ഉമ്മയെ സ്നേഹവാത്സല്യത്തോടെയല്ലാതെ ഉപ്പ വിളിച്ചിട്ടില്ല. ആ “എടോ” എന്ന വിളിക്കപ്പുറത്ത് ഉമ്മയുണ്ടായിരുന്നു എപ്പോഴും.
ഉപ്പാക്കും ഉമ്മാക്കും അഞ്ചു മക്കൾ ഉണ്ടായതിനു ശേഷം ഏറെ വൈകിയാണ് ഞാൻ ജനിക്കുന്നത്. അതു കൊണ്ടാകാം വിവാഹം കഴിഞ്ഞിട്ടും അവർക്ക് ഞാൻ കൊച്ചുകുട്ടിയായതും.
ഒരു റമദാൻ 19നാണ് ഉപ്പ ദൈവത്തിെൻറ വിളി കേട്ട് മടങ്ങിയത്. ആ വലിയ നഷ്ടം ഉൾകൊള്ളാൻ ഇന്നും പ്ര യാസപ്പെടുകയാണ്. ഉപ്പ പകർന്ന അറിവും ജീവിതപാഠങ്ങളും തന്നെയാണ് ഇന്നും നയിക്കുന്നത്. വീട്ടിലെത്തിയാൽ ഉപ്പയുടെ കട്ടിലിൽ കിടക്കാനാണ് ഇന്നും ഇഷ്ടം. അപ്പോൾ ഉപ്പ അരികത്തുള്ളതുപോലെയൊരു തോന്നൽ. ഉപ്പയെന്ന രണ്ടക്ഷരമേകിയ കരുത്ത് ഏതു പ്രതിസന്ധികളിലും താങ്ങാണ്, തണലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.