തലയുയർത്തി, അഭിമാനത്തോടെ
text_fieldsദോഹ: മറൂണും വെള്ളയും കലർന്ന ദേശീയപതാകയുടെ നിറങ്ങൾ മണ്ണും വിണ്ണും കീഴടക്കിയ പ്രഭാതത്തിെൻറ ആഘോഷപ്പൊലിമയോടെ ഖത്തറിന് ദേശീയദിനാഘോഷം. രാവിലെ ഒമ്പതിന് ആരംഭിച്ച കോർണിഷിലെ പരേഡ് വേദിയിലേക്ക് അതിരാവിലെ തന്നെ ആൾക്കൂട്ടം ഒഴുകിയെത്തി. ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു പ്രവേശനം എന്നതിനാൽ, ജനസഞ്ചയത്തിെൻറ സാന്നിധ്യമുണ്ടായില്ല. എന്നാൽ, ടി.വിയിലൂടെ തത്സമയം സംപ്രേഷണം ചെയ്ത ആഘോഷങ്ങൾക്ക് പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതതിടങ്ങളിൽ സാക്ഷിയായി. കോർണിഷിലെത്താൻ കഴിയാത്തവർ, സമീപപ്രദേശങ്ങളിൽ തമ്പടിച്ച് ആകാശത്തെ പ്രകടനങ്ങൾ കണ്ടും ആസ്വദിച്ചും ദേശീയദിനത്തിെൻറ ആകർഷണമായ പരേഡിെൻറ ഭാഗമായി.
രാവിലെ ഇടംപിടിച്ച കാണികൾക്കു നടുവിലേക്ക് ഒമ്പതുമണിയോടടുത്ത് കറുത്ത ഓഡി കാറിെൻറ മുൻസീറ്റിലിരുന്ന്, ആശീർവാദം ചെയ്തുകൊണ്ടാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെത്തിയത്. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീറിൻെറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ശൈഖുമാർ മന്ത്രിമാർ എന്നിവരും പരേഡിനും ദേശീയ ദിന ചടങ്ങുകൾക്കും സാക്ഷിയാവാനെത്തിയിരുന്നു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, കൗൺസിൽ അംഗങ്ങൾ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ, തുനീഷ്യൻ കായിക-യുവജന മന്ത്രി കമാൽ ദാഗിഷ്, മാൾട്ട വിദേശകാര്യമന്ത്രി എവറിസ്റ്റ് ബർടോലോ, വിവിധ രാഷ്ട്ര പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, അമേരിക്കൻ എയർഫോഴ്സ് കമാൻഡർ ലഫ്. ജനറൽ ഗ്രിഗറി ഗില്ലറ്റ് തുടങ്ങി പ്രമുഖരും പങ്കെടുത്തു. വിവിധ സൈനിക വിഭാഗം ഉദ്യോഗസ്ഥർ, കമാൻഡർമാർ, ആഭ്യന്തരമന്ത്രാലയം സീനിയർ ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.