ഖത്തറിന് ഇന്ന് ഉസ്ബക് പരീക്ഷ
text_fieldsഖത്തർ ടീം അംഗങ്ങൾ താഷ്കന്റിൽ വിമാനമിറങ്ങുന്നു
ദോഹ: ഏഷ്യൻ കരുത്തരായ ഇറാനെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസവുമായി ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിന് ഖത്തർ ചൊവ്വാഴ്ച ബൂട്ട് കെട്ടുന്നു.
ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ചതിന്റെ തിളക്കവുമായെത്തുന്ന ഉസ്ബകിസ്താനാണ് ഇന്നത്തെ എതിരാളികൾ. യുവനിരയുമായി വൻകരയിൽ ശക്തമായ ടീമെന്ന ഖ്യാതിനേടിയവരാണ് ഉസ്ബക് എങ്കിൽ, പുതിയ കോച്ചിനു കീഴിൽ പുത്തൻ ഊർജവുമായി തിരികെയെത്തിയതിന്റെ ആവേശത്തിലാണ് അന്നാബികൾ. താഷ്കന്റിലെ ബുൻയോദ്കർ സ്റ്റേഡിയത്തിൽ ഖത്തർസമയം വൈകുന്നേരം 4.45നാണ് മത്സരം.
ഇറാനും ഉസ്ബകിസ്താനും ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. രണ്ട് പോയന്റ് വ്യത്യാസമുള്ള ഇരുവരും ഗ്രൂപ് ജേതാക്കൾ എന്ന ലക്ഷ്യവുമായാണ് അവസാന മത്സരത്തിനിറങ്ങുന്നത്. ഉത്തര കൊറിയക്കെതിരെയാണ് ഇറാൻ കളിക്കുന്നത്.
അതേസമയം, പ്രതീക്ഷയുമായി നാലാം റൗണ്ടിലേക്ക് ഇടം ഉറപ്പിച്ചവരാണ് യു.എ.ഇയും (14 പോയന്റ്), ഖത്തറും (13). എന്നാൽ, അവസാന മത്സരത്തിൽ ജയിച്ചാൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുകയും, അതുവഴി അടുത്ത റൗണ്ടിൽ സുരക്ഷിത ഇടം നേടാമെന്നും ഖത്തറും പ്രതീക്ഷിക്കുന്നു. ഇറാനെതിരെ പെഡ്രോ മിഗ്വേൽ നേടിയ ഗോളാണ് ഖത്തറിന് വിജയം സമ്മാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.