മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രശ്ന പരിഹാരമാണ് ഖത്തറിന്റെ വിദേശനയം -ഡോ. മാജിദ് അൽ അൻസാരി
text_fieldsദോഹ: രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കുക എന്നത് ഖത്തറിന്റെ വിദേശനയമാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക -അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
മ്യൂണിച്ച് സുരക്ഷാ കോൺഫറൻസിനോടനുബന്ധിച്ച് അറബ് കൾച്ചറൽ ഹൗസ് ആയ "ദി ദിവാൻ" സംഘടിപ്പിച്ച "പ്രാദേശിക വെല്ലുവിളികളും സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളും" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ വർധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണം സമാധാന ശ്രമങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്. എല്ലാ കക്ഷികളുമായി ആശയവിനിമയത്തിനുള്ള വഴികൾ തുറന്നിടുന്നത് ചർച്ചകളുടെ വിജയത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണ്ണായക ഘട്ടത്തിലൂടെയാണ് മേഖല കടന്നുപോകുന്നതെന്നും, രാജ്യങ്ങൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും ഡോ. മാജിദ് അൽ അൻസാരി ആഹ്വാനം ചെയ്തു. സംഭാഷണം മാത്രമാണ് സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള മാർഗം. മേഖലയിലെ സൈനിക നീക്കങ്ങളെ ഖത്തർ എതിർക്കുന്നതായും രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

