വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമാണം; ഖത്തരി സ്വദേശിനിക്കെതിരെ കേസ്
text_fieldsദോഹ: വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് നിർമാണ തട്ടിപ്പിൽ ഖത്തരി സ്വദേശിനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അറ്റോർണി ജനറൽ ഡോ. ഈസ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി. ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദേശത്തുള്ള ചിലരുമായി ചേർന്ന് ഗൂഢാലോചന നടത്തിയ പ്രതി, ഹമദ് മെഡിക്കൽ കോർപറേഷന്റെ പേരിൽ വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകുകയായിരുന്നു.
വിവിധ സർക്കാർ ജീവനക്കാരും വിദ്യാർഥികളും ഈ വ്യാജ രേഖകൾ സമർപ്പിച്ചാണ് സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി അവധി നേടിയെടുത്തത്. വിദ്യാർഥികൾക്കും വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയാണ് പ്രതി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങളും അവധിയും നേടിയെടുത്തതെന്നും പബ്ലിക് പ്രോസിക്യൂഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സമർപ്പിച്ച മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്താൻ എല്ലാ സ്ഥാപനങ്ങളോടും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജമെന്ന് സംശയമുള്ള രേഖകൾ കണ്ടെത്തിയാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

